കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോർജ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന പാവമണി റോഡിലെ വെക്ടർ കൺട്രോൾ യൂണിറ്റ് കെട്ടിടം ബി.ജെ.പി. സിറ്റി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാപ്രസിഡന്റ് കെ.പി. പ്രകാശ്ബാബുവാണ് പ്രവർത്തകരോടൊപ്പം എത്തി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കേന്ദ്രമന്ത്രിമാരെയോ എം.പി.മാരെയോ ക്ഷണിക്കാതെയാണ് കേന്ദ്രസഹായത്തോടെ നിർമിച്ച കെട്ടിടം ആരോഗ്യമന്ത്രി ഏകപക്ഷീയമായി ഉദ്ഘാടനം ചെയ്യുന്നതെന്ന് ആരോപിച്ച് പ്രതിഷേധത്തിന്റെ ഭാഗമായാണ് സമാന്തര ഉദ്ഘാടനം നടത്തിയതെന്ന് പ്രകാശ്ബാബു പറഞ്ഞു. മന്ത്, ഡെങ്കിപ്പനി എന്നിവ ഉൾപ്പെടെയുള്ള പ്രാണിജന്യ രോഗങ്ങൾ പരിശോധിക്കുന്നതിനായുള്ള യൂണിറ്റാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുക.
കേന്ദ്രഫണ്ടായി 2.17 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചതെന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതിന് ഒരു രൂപപോലും ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ദേശീയപാതയുടെ രാമനാട്ടുകര-വെങ്ങളം റീച്ച് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്ത ദിവസത്തിൽ തന്നെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡ്ഷോയിലൂടെ അതേപാതയുടെ സമാന്തര ഉദ്ഘാടനം നടത്തിയതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായും ഈ നടപടി നടത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ക്ഷണിച്ചിരുന്നുവെന്നും പ്രകാശ്ബാബു ചൂണ്ടിക്കാട്ടി. ബി.ജെ.പി. സിറ്റി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എം. സുരേഷ്, ടി.വി. ഉണ്ണികൃഷ്ണൻ, രമ്യാ മുരളി, പ്രശാന്ത് കുമാർ, ജോയി വളവിൽ, രാജീവ് കുമാർ, ജഗന്നാഥൻ, ഷിനു പിണ്ണാണത്ത്, എൻ. ശശിധരൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.






