തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ തേരോട്ടമാണ് ബിജെപിയെ തലസ്ഥാന നഗരത്തിൽ 50 സീറ്റെന്ന ശക്തമായ നിലയിലേക്ക് എത്തിച്ചത്.വാർഡ് പുനർവിഭജനത്തിൽ ഇടതുപക്ഷത്തിനനുകൂലമായി വെട്ടിനിരത്തിയിട്ടുപോലും ബിജെപിയുടെ വിജയത്തിന് തടയിടാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല സ്വന്തം തട്ടകങ്ങളിൽ എൽഡിഎഫ് തകരുകയും ചെയ്തു. യുഡിഎഫിന്റെ തിരിച്ചു വരവ് ബാധിച്ചത് എൽഡിഎഫിനെയാണ്.
തീരദേശത്ത് കഴിഞ്ഞതവണ നഷ്ടമായ 12-ഓളം വാർഡുകളിൽ ആറെണ്ണം തിരിച്ചു പിടിച്ചതാണ് യുഡുഎഫിന്റെ നില മെച്ചപ്പെടുത്താൻ കാരണം. കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലെ 28 വാർഡുകളിൽ 14-ഉം ബിജെപിക്ക് ഒപ്പമാണ്. ഇതിൽ എൽഡിഎഫിന്റെ സിറ്റിങ് വാർഡുകളായ ചന്തവിള, ഞാണ്ടൂർക്കോണം, ഇടവക്കോട്, ആറ്റിപ്ര, ചെറുവയ്ക്കൽ, കടകംപള്ളി, പുതിയ വാർഡുകളായ സൈനിക സ്‌കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, കുഴിവിള, അലത്തറ എന്നിവയും ബിജെപിയിലേക്ക് ചാഞ്ഞു.ചെമ്പഴന്തി ബിജെപിയിൽ നിന്നും ശ്രീകാര്യം എൽഡിഎഫിൽ നിന്ന് യുഡിഎഫും പിടിച്ചെടുത്തു.
നേമത്തെ 25 വാർഡുകളിൽ ബിജെപി 17 എണ്ണം നേടിയപ്പോൾ എൽഡിഎഫിന് അഞ്ചെണ്ണം ലഭിച്ചു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന തൃക്കണ്ണാപുരവും പുന്നയ്ക്കാമുകളും എൽഡിഎഫ് തിരിച്ചു പിടിച്ചു. ബാക്കി വാർഡുകളിൽ ബിജെപി ശക്തമായ സാന്നിധ്യമായി. വാർഡ് വിഭജനസമയത്ത് പൂജപ്പുര വരെ കൂട്ടിച്ചേർത്ത വലിയശാല വാർഡ് ബിജെപി ബിജെപി പിടിച്ചെടുത്തു.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ 22 വാർഡുകളിൽ 11 എണ്ണം ബിജെപിക്ക് ഒപ്പമാണ്. യുഡിഎഫ് ഒൻപത് വാർഡ് നേടിയപ്പോൾ എൽഡിഎഫ് നാലിലേക്ക് ചുരുങ്ങി. എൽഡിഎഫിന്റെ സിറ്റിങ് വാർഡുകളായ വട്ടിയൂർക്കാവ്, വാഴോട്ടുകോണം തുടങ്ങിയവ ബിജെപിയും കേശവദാസപുരം, പട്ടം, നന്ദൻകോട്, മുട്ടട വാർഡുകൾ യുഡിഎഫും പിടിച്ചെടുക്കുകയായിരിന്നു.
തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി എട്ട്, എൽഡിഎഫ് എട്ട്, യുഡിഎഫ് ആറ് എന്നിങ്ങനെയാണ് നില. എൽഡിഎഫിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞത് ഇവിടെ മാത്രമാണ്. തീരദേശ വാർഡുകളായ പുന്തുറ, പുത്തൻപള്ളി, വലിയതുറ, ബീമാപള്ളി, വെങ്ങാനൂർ എന്നിവ യുഡിഎഫിനൊപ്പം നിൽക്കുകയായിരുന്നു. ബിജെപി ശക്തികേന്ദ്രങ്ങളായ കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് പാർട്ടി നേട്ടമുണ്ടാക്കിയത്.
വർഷങ്ങളായി തുടർച്ചയായി കൗൺസിലിലുണ്ടായിരുന്ന പല കൗൺസിലർമാർക്കും ഇത്തവണ അടിതെറ്റി. 35 വർഷത്തോളമായി ജനപ്രതിനിധിയായിരുന്ന ജോൺസൺ ജോസഫ് ഉള്ളൂരിൽ മൂന്നാം സ്ഥാനത്തേക്ക് പോയി. വിമതശല്യമുണ്ടായിരുന്നിട്ടും സിപിഎമ്മാണ് ഇവിടെ ജയിച്ചത്.
ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. നന്തൻകോട് വാർഡിൽനിന്ന് മത്സരിച്ച കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് പാളയം രാജൻ പരാജയപ്പെട്ടു. നാലു തവണയിലേറെ കൗൺസിലറും മുൻ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു രാജൻ. ബിജെപിയുടെ മുതിർന്ന നേതാവ് പി.അശോക് കുമാറും മുൻ കൗൺസിലിൽ യുഡിഎഫ് കക്ഷിനേതാവായിരുന്ന ഡി.അനിൽകുമാറും പേട്ടയിൽ എസ്.പി.ദീപക്കിന് മുന്നിൽ പരാജയപ്പെട്ടു.
കേശവദാസപുരത്തു നിന്നുള്ള കൗൺസിലറായിരുന്ന അംശു വാമദേവൻ മുട്ടടയിൽ യുഡിഎഫിന്റെ യുവ സ്ഥാനാർഥിയായ വൈഷ്ണയോട് പരാജയപ്പെട്ടു. വൈഷ്ണയുടെ വോട്ട് വെട്ടാൻ ശ്രമിച്ചതാണ് സിപിഎമ്മിന് തിരിച്ചടിയായത്. മുൻ കൗൺസിലറായിരുന്ന യുഡിഎഫിന്റെ വനജാ രാജേന്ദ്രബാബുവിന് ബിജെപിക്ക് മുന്നിൽ അടിതെറ്റി. വലിയശാലയിൽനിന്ന് മത്സരിച്ച എൽഡിഎഫിന്റെ നിലവിലെ കൗൺസിലറായിരുന്ന എൽ.ആർ.ബിന്ദുമേനോനും പരാജയപ്പെട്ടു.
അർച്ചന മണികണ്ഠൻ, ചെമ്പഴന്തി ഉദയൻ, വി.വി.രാജേഷ്, നന്ദ ഭാർഗവ്, സുമിബാലു, മേരിപുഷ്പം, പി.എസ്.ദേവിമ, വി.ജി.ഗിരികുമാർ, എം.ആർ.ഗോപൻ, എസ്.കെ.ശ്രീദേവി, കരമന അജിത്ത്, ജി.എസ്.മഞ്ജു, ജി.എസ്.ആശാനാഥ്, ജെ.പനിയടിമ, സിമി ജ്യോതിഷ് എന്നിവരാണ് വീണ്ടും ജയിച്ചുവന്ന നിലവിലെ കൗൺസിലർമാർ.






