മലപ്പുറം: നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു പുതുപൊന്നാനിയിൽ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചു. ‘44-ാം വാർഡ് സഖാക്കൾ പുതുപൊന്നാനി’ എന്ന പേരിലാണ് ഫ്‌ളക്‌സ് ഉയർത്തിയിരിക്കുന്നത്. ‘അടിമകളാകാൻ ഞങ്ങളില്ല, ഞങ്ങൾ ചങ്ങലകളാൽ ബന്ധനസ്ഥരല്ല’ എന്ന വാചകത്തോടൊപ്പം വി.എസ്. അച്യുതാനന്ദന്റെയും ചെഗുവേരയുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
‘ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും കാലത്തിന്റെ ചുവരിൽ എഴുതപ്പെട്ട പരാജയത്തിന്റെ വരികൾ വായിക്കാൻ നിർബന്ധിതരാകും’ എന്ന സന്ദേശവും ഫ്‌ളക്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അരിവാൾ-ചുറ്റിക-നക്ഷത്രത്തിനും കൈപ്പത്തിക്കും നേരെ ‘തെറ്റ്’ എന്നും നോട്ടയ്ക്ക് നേരെ ‘ശരി’ എന്നും രേഖപ്പെടുത്തി നോട്ടയ്ക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
പൊന്നാനി മണ്ഡലത്തിൽ എം.കെ. സക്കീറിനെ എൽ.ഡി.എഫ്. സ്ഥാനാർഥിയാക്കിയതിനെതിരെ ഒരു വിഭാഗം അസംതൃപ്തരാണെന്നാണ് സൂചന. സി.പി.എം. സംസ്ഥാന നേതൃത്വം അദ്ദേഹത്തിന്റെ പേര് നിർദേശിച്ചതിനു പിന്നാലെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായ ചെങ്കോട്ട നഗരത്തിൽ തന്നെ നോട്ടയ്ക്ക് വോട്ട് ആവശ്യപ്പെട്ട ഫ്‌ളക്‌സ് സ്ഥാപിച്ചതും ശ്രദ്ധേയമാണ്.
അതേസമയം, എല്ലാ നിലയിലും അനുയോജ്യനായ സ്ഥാനാർഥിയെയാണ് പൊന്നാനിയിൽ പരിഗണിച്ചതെന്ന നിലപാടിലാണ് സി.പി.എം. നേതൃത്വം.




