കോട്ടയം: സീസൺ ആരംഭിച്ചതോടെ വേമ്പനാട്ട് കായൽ യാത്രയ്ക്ക് ജലഗതാഗത വകുപ്പിനെ ആശ്രയിച്ച് വിനോദസഞ്ചാരികൾ. കുമരകത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ കായൽ യാത്ര ഒരുക്കുന്നതിനു ജലഗതാഗത വകുപ്പ്. മുക്കാൽ മണിക്കൂർ കായൽ യാത്രയ്ക്ക് ഒരാൾക്ക് പതിനാറു രൂപ മാത്രം. തിരികെയും യാത്ര നടത്തിയാൽ മുപ്പത്തിരണ്ടു രൂപ . ഇതിൽ ഒന്നര മണിക്കൂർ യാത്ര ചെയ്യാം.
മഹാരാഷ്ട്രയിൽ നിന്ന് എത്തിയ വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന അമ്പത്തിഞ്ചു അംഗ സംഘം ഇന്നലെ കുമരകത്ത് നിന്ന് മുഹമ്മയിലേക്കും തിരികെയും കായൽ യാത്ര നടത്തി. മുഹമ്മയിൽ നിന്ന് പാതിരാമണൽ ദ്വീപിലേക്ക് പോകാനും ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് ഉണ്ട്. മൂന്നും നാലും പേരടങ്ങുന്ന സംഘത്തിനു സ്വകാര്യ ബോട്ട് വാടകയ്ക്ക് എടുത്തു കായൽ യാത്ര നടത്താൻ കഴിയാതെ വരും. ഇങ്ങനെ എത്തുന്നവരും ഇപ്പോൾ ജലഗതാഗത വകുപ്പിന്റെ ബോട്ടിലാണ് കായൽ യാത്ര നടത്തുന്നത്.
ഇവിടേക്ക് വിദേശ വിനോദ സഞ്ചാരികളും ബോട്ട് യാത്രയ്ക്ക് എത്താറുണ്ട്.ബോട്ട് ചാലിനു ഇരുവശത്തുമുള്ള കായൽ ഭാഗത്ത് തൊഴിലാളികൾ നടത്തുന്ന മത്സ്യബന്ധനം, കക്ക വാരൽ എന്നിവ കണ്ടാണ് സഞ്ചാരികളുടെ കായൽ യാത്ര. വിനോദ സഞ്ചാര സീസണായതിനാൽ കുമരകത്തേക് വിനോദ സഞ്ചാരികളുടെ വരവ് കൂടി. വിദേശികളും ഉത്തരേന്ത്യയിൽ നിന്നുള്ളവരുമാണ് കുമരകത്ത് എത്തുന്നവരിൽ ഏറെയും. സ്വകാര്യ മേഖലയിലെ ഹൗസ് ബോട്ട്, ശിക്കാര വള്ളം, സ്പീഡ് ബോട്ട് എന്നിവയിലും സഞ്ചാരികൾ കായൽ യാത്ര നടത്തുന്നു. കോട്ടയം തുടങ്ങി ആലപ്പുഴവരെയും, മുഹമ്മ മുതൽ കണ്ണങ്കര, മണിയാപറമ്പ് വരെയും ഉള്ള ജല പാതയിലെ യാത്രയും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.






