തിരുവനന്തപുരം: പതിനേഴുകാരിയായ സ്കൂൾ വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും 15,000 രൂപ പിഴയും വിധിച്ച് അതിവേഗ കോടതി. അരുവിക്കര ചാണിച്ചാൽക്കടവ് സ്വദേശിയായ അരുൺകുമാർ (46) ആണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടെ ശിക്ഷയ്ക്ക് വിധേയനായത്. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
2024 സെപ്റ്റംബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാട് മുതൽ കിഴക്കേക്കോട്ട വരെ സർവീസ് നടത്തുന്ന ബസിൽവെച്ചാണ് പ്രതി പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തിന് ശേഷം ഭയപ്പെട്ട കുട്ടി ആദ്യം വിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അരുവിക്കര, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി. വിചാരണയിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ഹാജരായതിനുശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്.











