തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും പതിനൊന്ന് ദിവസം മാത്രം ശേഷിക്കെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നു. ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്ന് സംസ്ഥാനത്ത് രാഷ്ട്രീയ ചൂട് ഉയരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തി എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകരും. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്ടറിലൂടെ എത്തുന്ന അദ്ദേഹം ഉച്ചയ്ക്കുശേഷം 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് തൃശൂരിലേക്ക് പോകുന്ന അദ്ദേഹം വൈകിട്ട് നഗരത്തിൽ റോഡ് ഷോ നടത്തും.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലയിലെ എൽഡിഎഫ് പ്രചാരണ പരിപാടികളിൽ സജീവമാകും. രാവിലെ വാർത്താസമ്മേളനത്തിന് ശേഷം തിരൂർ, പൊന്നാനി മണ്ഡലങ്ങളിലെയും വൈകിട്ട് തവനൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിലെയും റാലികൾ ഉദ്ഘാടനം ചെയ്യും. യുഡിഎഫും എൽഡിഎഫും തമ്മിൽ ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എസ്ഡിപിഐ പിന്തുണയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളിൽ അദ്ദേഹം കൂടുതൽ പ്രതികരിക്കുമോ എന്നതും ശ്രദ്ധേയമാണ്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ =വടക്കൻ പറവൂരിൽ പ്രചാരണത്തിൽ പങ്കെടുക്കും. അതേസമയം, രാഹുൽ ഗാന്ധി നാളെ പത്തനംതിട്ട ജില്ലയിൽ എത്തും. അവസാനഘട്ട പ്രചാരണത്തിൽ ഡീൽ വിവാദവും എസ്ഡിപിഐ വോട്ട് വിഷയവും രാഷ്ട്രീയ ചര്‍ച്ചകളെ കൂടുതൽ ചൂടുപിടിപ്പിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്.




