കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിനടുത്ത് ചരക്ക് കപ്പല്‍ ചരിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാദൗത്യം തുടരുന്നു. ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ ചരക്ക് കപ്പലിന്റെ സ്ഥിതി നിരീക്ഷിക്കുന്നതിന് വേണ്ടി കപ്പലില്‍ തന്നെ തുടരുകയാണ്. അതേസമയം, കണ്ടെയ്നറുകള്‍ തീരത്ത് അടിഞ്ഞാല്‍ അടുത്ത് പോകരുതെന്നടക്കമുള്ള മുന്നറിയിപ്പുകളുണ്ട്. ഇന്നലെയാണ് കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ചരിഞ്ഞ് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണത്. MSC ELSA 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്.
കപ്പൽ പൂർണമായും ചരിഞ്ഞാൽ വലിയ അപകടത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് ഇപ്പോഴും ഉദ്യോഗസ്ഥരുള്ളത്. കപ്പലിലുണ്ടായിരുന്ന ഒൻപത് പേർ രക്ഷാ ജാക്കറ്റുമായി കടലിലേക്ക് ചാടിയിരുന്നു. കപ്പലിൽ ആകെ 24 പേരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം തന്നെ 24ല്‍ 21 ജീവനക്കാരെയും നാവികസേന രക്ഷിച്ചിരുന്നു. ജീവനക്കാര്‍ക്ക് ആര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററും ചരക്കുകപ്പലിനെ നീരീക്ഷിച്ച് കടലില്‍ തന്നെ തുടരുകയാണ്. കേരള തീരത്ത് എവിടെ വേണമെങ്കിലും കാർഗോ വന്നെത്താൻ സാധ്യതയുണ്ടെന്നും, തൃശൂർ, കൊച്ചി, ആലപ്പുഴ തീരങ്ങളിൽ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് 2.26 നാണ് കപ്പൽ വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടത്.






