ന്യൂഡൽഹി: പത്താം ക്ലാസ്, പ്ലസ്ടു വിദ്യാർത്ഥികൾക്ക് 2026 ല്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സിബിഎസ്ഇ). അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവർക്കും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റ് ഗുരുതര കാരണങ്ങളുള്ളവര്‍ക്കും 25 ശതമാനം ഇളവ് ലഭിക്കും. ഈ സാഹചര്യങ്ങളിൽ മതിയായ രേഖകൾ സമർപ്പിക്കണം.
മതിയായ രേഖകളില്ലാതെ അവധിയെടുക്കുന്ന വിദ്യാര്‍ഥികളെ നോണ്‍ അറ്റന്‍ഡിങ് അല്ലെങ്കില്‍ ഡമ്മി കാന്റിഡേറ്റ് ആയി വേര്‍തിരിക്കും. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ നിരന്തരം പരിശോധിച്ച് കൃത്യമായ ഹാജര്‍ രേഖകള്‍ സൂക്ഷിക്കണം. ഹാജര്‍ രജിസ്റ്റര്‍ ദിവസേന പരിശോധിക്കുകയും ക്ലാസ് ടീച്ചറും സ്‌കൂള്‍ അധികാരിയും ഒപ്പുവെക്കുകയും വേണം. നിരന്തരം അവധിയെടുക്കുകയും മതിയായ ഹാജറില്ലാത്തതുമായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ അക്കാര്യം സ്‌കൂളുകള്‍ അറിയിക്കണമെന്നും സിബിഎസ്ഇ നിര്‍ദേശിച്ചു.






