ടെഹ്‌റാൻ: ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ നിരീക്ഷിക്കാൻ ഇറാന് ചൈനീസ് നിർമ്മിത ഉപഗ്രഹങ്ങളുടെ സഹായം ലഭിച്ചതായി റിപ്പോർട്ട്. ചൈനീസ് കമ്പനിയായ എർത്ത് ഐ വികസിപ്പിച്ച ടി.ഇ.ഇ-01ബി ഉപഗ്രഹമാണ് ഇറാനെ സഹായിച്ചതെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ചൈനയിൽ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയതിന് പിന്നാലെ വിദേശ ഉപഭോക്താവായ ഇറാനിലേക്ക് കൈമാറിയതായാണ് വിവരം. നിലവിൽ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ എയ്‌റോസ്‌പേസ് വിഭാഗമാണ് ഉപഗ്രഹത്തിന്റെ നിയന്ത്രണം കൈകാര്യം ചെയ്യുന്നത്. കൂടാതെ, ചൈനീസ് കമ്പനിയായ എം പോസാറ്റിന്റെ ആഗോള ഗ്രൗണ്ട് സ്റ്റേഷൻ ശൃംഖല ഉപയോഗിക്കാനുള്ള അനുമതിയും ഇറാനിയൻ സൈന്യത്തിന് ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസ്, ജോർദാനിലെ മുവാഫാഖ് സാൽട്ടി എയർ ബേസ്, ബഹ്‌റൈനിലെ യുഎസ് അഞ്ചാം ഫ്ലീറ്റ് ആസ്ഥാനം, ഇറാഖിലെ എർബിൽ വിമാനത്താവളം തുടങ്ങിയ പ്രധാന സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ ഉപഗ്രഹം പകർത്തിയതായും സൂചനകളുണ്ട്. മാർച്ചിൽ വിവിധ ദിവസങ്ങളിൽ നടത്തിയ ഈ നിരീക്ഷണങ്ങൾ ചില ആക്രമണങ്ങൾക്ക് മുൻപായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
ഇതിനിടെ, ഇറാന്റെ ചാരപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നുവെന്ന ആരോപണം ചൈനീസ് വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരത്തിലുള്ള ഉപഗ്രഹ വിക്ഷേപണം അസാധ്യമാണ് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, വിഷയത്തിൽ നേരിട്ടുള്ള പങ്കാളിത്തം ചൈന സമ്മതിച്ചിട്ടില്ല. റഷ്യൻ ഉപഗ്രഹ വിവരങ്ങളും മുൻപ് ഇറാനിന് ലഭ്യമായിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.




