കോഴിക്കോട്: കടലുണ്ടി പഞ്ചായത്തിൽ അങ്കണവാടി കുട്ടികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ പരാതി. കടലുണ്ടി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥികളായ ടി.കെ. റഹ്മത്തുള്ള (കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് 14-ാം ഡിവിഷൻ), ഹക്കീമ മാളിയേക്കൽ (കടലുണ്ടി പഞ്ചായത്ത് 21-ാം വാർഡ്) എന്നിവർക്കെതിരെയാണ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി എൽഡിഎഫ് രംഗത്തെത്തിയത്.
21-ാം വാർഡിലെ അങ്കണവാടിയിലെത്തി കുട്ടികൾക്കും ജീവനക്കാർക്കുമൊപ്പം എടുത്ത ഫോട്ടോകളിൽ തെരഞ്ഞെടുപ്പ് ചിഹ്നം ഉൾപ്പെടുത്തി പ്രചരിപ്പിച്ചു എന്നതാണ് പരാതിക്ക് അടിസ്ഥാനം. സ്ഥാനാർഥികൾ സ്വന്തം മൊബൈൽ ഫോണിലൂടെ പകർത്തിയ ഈ ചിത്രങ്ങൾ വാട്സാപ്പ് സ്റ്റാറ്റസുകളായും വിവിധ പൊതു ഗ്രൂപ്പുകളിലും വ്യാപകമായി പങ്കുവെച്ചിരുന്നു.
കുട്ടികളും സ്ഥാനാർഥികളും ഒന്നിച്ചുള്ള ചിത്രത്തോടൊപ്പം വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും ചിഹ്നങ്ങളും ലേഔട്ടുകളും ഉൾപ്പെടുത്തിയത് ഗുരുതരമായ ചട്ടലംഘനമാണെന്ന് എൽഡിഎഫ് കടലുണ്ടി പഞ്ചായത്ത് കൺവീനർ എം.വി. ബാദുഷ ആരോപിച്ചു. ഇതു സംബന്ധിച്ച തെളിവുകൾ സഹിതം ജില്ലാ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.വിഷയം ചർച്ചയായതോടെ വിവാദമായ പോസ്റ്റുകൾ പിൻവലിച്ചിട്ടുണ്ടെങ്കിലും, അങ്കണവാടി കുരുന്നുകളെ രാഷ്ട്രീയ പ്രചാരണായുധമാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.






