വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് മെയ് 7ന് തുടക്കമാവും. അതിന് മുന്നോടിയായി സിസ്റ്റീൻ ചാപ്പലിന്റെ മേൽക്കൂരയിൽ ചിമ്മിനി സ്ഥാപിച്ചു. ബാലറ്റുകൾ കത്തിക്കുന്ന പുക പുറത്ത് വരുന്നതിനായാണ് ഈ ചിമ്മിനി ഉപയോഗിക്കുന്നത്. പുകയുടെ നിറം അടിസ്ഥാനമാക്കിയാണ് അടുത്ത പോപ്പിനെ തീരുമാനിക്കുന്നത്.സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ എവിടെ നിന്നും കാണാൻ സാധിക്കുന്ന രീതിയിലാണ് ചിമ്മിനി സ്ഥാപിച്ചിട്ടുളളത്.
കോൺക്ലേവ് ദിവസങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് മാർപാപ്പയെ അറിയാൻ സെന്റ് പീറ്റേഴ്സ് സ്ക്വയറിലേക്ക് എത്തിച്ചേരുന്നത്. തുരുമ്പിന്റെ നിറമുള്ള ചിമ്മിനി പൈപ്പാണ് സ്ഥാപിച്ചത്.മുമ്പ് നടന്ന രണ്ട് കോൺക്ലേവുകളിലും വോട്ടിംഗിന്ററെ രണ്ടാം ദിവസത്തിൽ തന്നെ മാർപ്പാപ്പയെ കണ്ടെത്തിയിരുന്നു. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിന്‍റെ ഒരുക്കങ്ങളുടെ ചുമതല കാമർലെങ്കോയ്ക്കാണുള്ളത്. കർദ്ദിനാൾ കെവിൻ ഫാരലാണ് ഇപ്പോഴത്തെ കാമർലെങ്കോ. മാർപാപ്പയോട് ഏറ്റവും അടുപ്പമുള്ള, മാർപാപ്പ നേരിട്ട് തെരഞ്ഞെടുക്കുന്ന കർദ്ദിനാളെയാണ് കാമർലെങ്കോയെന്ന് വിളിക്കുന്നത്.






