ബാങ്കോക്ക്: തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെയ്തോങ്തരൺ ഷിനവത്രയെ സസ്പെൻഡ് ചെയ്ത് ഭരണഘടനാ കോടതി. കംബോഡിയ മുൻ പ്രധാനമന്ത്രി ഹുൻ സെന്നുമായുള്ള ഫോൺസംഭാഷണം ചോർന്നതിനുപിന്നാലെയാണ് നടപടി. രണ്ടിനെതിരെ ഏഴ് വോട്ടുകൾക്കാണ് തായ്‌ലന്‍ഡ് ഭരണഘടനാ കോടതി ഷിനവത്രയെ സസ്പെൻഡ് ചെയ്യാൻ തീരുമാനമെടുത്തത്.
ഷിനവത്രയ്ക്കെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. അന്വേഷണ നടപടി പൂർത്തിയായി കോടതി വിധി വരുന്നതു വരെയാണ് സസ്പെൻഷൻ. ഹുൻ സെനുമായുളള 17 മിനിറ്റുള്ള സ്വകാര്യസംഭാഷണത്തിൽ ഹുൻ സെന്നിനെ ‘അങ്കിൾ’ എന്നാണ് ഷിനവത്ര വിളിച്ചത്. ഹുൻ തന്നെയാണ് സ്വകാര്യസംഭാഷണം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
കംബോഡിയൻ അതിർത്തിയുടെ ചുമതലയുള്ള കമാൻഡർ ബൂൻസിൻ പദ്ക്ലാങ്ങിനെക്കുറിച്ച് ഷിനവത്ര മോശം പരാമർശം നടത്തുകയും ചെയ്തു. നയതന്ത്ര മൂല്യങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഷിനവത്രക്കെതിരെ പ്രതിപക്ഷാംഗങ്ങൾ പരാതി നൽകുകയായിരുന്നു.






