തിരുവനന്തപുരം: രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ ഹോട്ടൽ–റസ്റ്റോറന്റ് മേഖല വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. എൽപിജി ലഭ്യത കുറയുന്നതോടെ പല സ്ഥലങ്ങളിലും ഹോട്ടലുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ എൽപിജിക്ക് പകരമായി മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കാൻ ഹോട്ടൽ മേഖലയോട് കേന്ദ്ര സർക്കാർ നിർദേശിച്ചു.
ഭക്ഷണം പാകം ചെയ്യുന്നതിനായി കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങൾക്ക് അധികമായി മണ്ണെണ്ണ അനുവദിക്കുമെന്നും കേന്ദ്രം അറിയിച്ചു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിച്ചതോടെയാണ് ബദൽ സംവിധാനങ്ങൾക്കും കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് 40,000 ലിറ്റർ അധിക മണ്ണെണ്ണ നൽകുമെന്നും കൽക്കരി ലഭ്യത വർധിപ്പിക്കാൻ നടപടികൾ ആരംഭിച്ചെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ ഗാർഹിക എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്തിട്ടും ലഭിക്കാൻ വൈകുന്നു എന്ന പരാതിയും പല സംസ്ഥാനങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ കേന്ദ്രം നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതോടൊപ്പം ഏകോപനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലും പ്രതിസന്ധി ശക്തമായി അനുഭവപ്പെടുന്നു. എൽപിജി സിലിണ്ടറുകൾ ലഭിക്കാത്തതിനെ തുടർന്ന് കൊച്ചിയുൾപ്പെടെ പല പ്രദേശങ്ങളിലായി ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടി. ചില ഹോട്ടലുകൾ അടുപ്പ് കൂട്ടിയുള്ള പാചകത്തിലേക്ക് മാറിയിരിക്കുകയാണ്.
ബെംഗളുരുവിലും സമാന സാഹചര്യമാണുള്ളത്. പാചകവാതക ക്ഷാമത്തെ തുടർന്ന് നിരവധി ഹോട്ടലുകൾ പ്രവർത്തനം നിർത്തിയിട്ടുണ്ട്. കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന്റെ വില 5000 രൂപയോളം ഉയർന്നതോടെ പല ഹോട്ടലുകളും വിറകുപയോഗിച്ചുള്ള പാചകത്തിലേക്ക് മാറിയതായി റിപ്പോർട്ടുകളുണ്ട്. ചില കടകളിൽ ചായയും കോഫിയും പോലുള്ള പാനീയങ്ങൾ പോലും നിയന്ത്രിച്ചിരിക്കുകയാണ്.
വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി അറിയിച്ചിരുന്നുവെങ്കിലും മുമ്പ് നൽകിയിരുന്ന അളവിന്റെ അഞ്ചിലൊന്ന് മാത്രമേ വിതരണം ചെയ്യുകയുള്ളുവെന്നാണ് വിവരം. ആഭ്യന്തര എൽപിജി ഉത്പാദനം 25 ശതമാനം വർധിപ്പിച്ചതായി സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതിസന്ധിക്ക് ഇതുവരെ വ്യക്തമായ പരിഹാരം കണ്ടിട്ടില്ല.
ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കരിഞ്ചന്ത തടയാൻ സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയതോടൊപ്പം പല പ്രദേശങ്ങളിലും സിലിണ്ടർ ലഭിക്കാനായി ജനങ്ങൾ നീണ്ട വരികളിൽ കാത്തുനിൽക്കുന്ന സാഹചര്യമാണുണ്ടാകുന്നത്.






