തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്താൻ കോർപ്പറേറ്റ് ശക്തികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കിഫ്ബി പദ്ധതിയിലൂടെ നടപ്പാക്കുന്ന മാസ്റ്റർപ്ലാൻ നിർമാണത്തിന്റെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ആശുപത്രികളിൽ ഉണ്ടാകുന്ന വീഴ്ചകൾ സർക്കാർ ഒരിക്കലും ന്യായീകരിക്കുകയോ മറച്ചുവെക്കുകയോ ചെയ്യുന്നില്ലെന്നും, അത്തരത്തിലുള്ള സംഭവങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോൾ സ്വകാര്യ ആശുപത്രികളിലെ പിഴവുകൾ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ ചികിത്സാ കേന്ദ്രങ്ങൾക്കപ്പുറം പഠനത്തിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രങ്ങളായി വികസിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസ്റ്റർപ്ലാനിന്റെ ഭാഗമായി 137 കോടി രൂപ ചെലവിൽ നാലുനില കെട്ടിടം നിർമിക്കും. താഴത്തെ നിലയിൽ റിസപ്ഷൻ ഏരിയ, ട്രോമാ കെയർ, ജനറൽ ഒ.പി., എ.ആർ.വി. ക്ലിനിക്, ഫാർമസി എന്നിവ ഒരുക്കും. രണ്ടാം നിലയിൽ ഇന്റൻസീവ് കെയർ വാർഡുകൾ, സെമിനാർ ഹാൾ, ഇ-ഹെൽത്ത്, ഭൂമിക ക്ലിനിക് എന്നിവയും, മൂന്നാം നിലയിൽ ലബോറട്ടറി, ബ്ലഡ് ബാങ്ക്, സ്പെഷ്യാലിറ്റി-സൂപ്പർ സ്പെഷ്യാലിറ്റി ഒ.പി. വിഭാഗങ്ങളും സജ്ജീകരിക്കും. നാലാം നിലയിൽ കീമോതെറാപ്പി വാർഡ്, ഓപ്പറേഷൻ തിയേറ്റർ, ഡെന്റൽ ഒ.പി. എന്നിവയും ഉൾപ്പെടുത്തും.






