ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് എന്നും വ്യവസ്ഥാപിതമായ ആക്രമണം എന്നും ആക്ഷേപം. ഹസീനയ്‌ക്കെതിരെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിലെ ബംഗ്ലാദേശ് പ്രോസിക്യൂട്ടർമാർ ഔദ്യോഗികമായി കുറ്റം ചുമത്തിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് പ്രകാരം, ഷെയ്ഖ് ഹസീനയെ കൂടാതെ, രാജ്യത്തിൻ്റെ മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ ഐജിപി ചൗധരി മാമുൻ എന്നിവരെയും കൂട്ടുപ്രതികളാക്കി.
കൂടാതെ വീഡിയോ ദൃശ്യങ്ങൾ, ഓഡിയോ റെക്കോർഡിംഗുകൾ, ഹസീനയുടെ ഫോൺ കോളുകൾ, ഹെലികോപ്റ്റർ, ഡ്രോൺ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, ആക്രമണത്തിന് ഇരയായവരിൽ നിന്നുള്ള മൊഴികൾ എന്നിവ അന്വേഷണത്തിനായി അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 1971 ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ യുദ്ധത്തിൽ പാകിസ്ഥാൻ സൈന്യം നടത്തിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി 2009 ൽ ഹസീനയാണ് ഐസിടി സ്ഥാപിച്ചത് എന്നത് ശ്രദ്ധേയമാണ്.






