തൃശ്ശൂർ: സെഷൻസ് കോടതി രണ്ടു വർഷത്തെ തടവിന് ശിക്ഷ വിധിച്ചതോടെ സി.പി.എം ജില്ലാ പഞ്ചായത്ത് കാട്ടകാമ്പാൽ ഡിവിഷൻ സ്ഥാനാർഥിയെ മാറ്റി. സി.പി.എം കുന്നംകുളം ഏരിയ കമ്മിറ്റിയംഗം കെ. ബി. ജയൻ ആയിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി.
കോടതിവിധിയെ തുടർന്ന് മത്സരത്തിൽ നിയമ തടസമുണ്ടാകുമെന്ന സൂചന ലഭിച്ചതോടെ സ്ഥാനാർഥിയെ മാറ്റുകയായിരുന്നു. 2014-ൽ പെരുമ്പിലാവിൽ സി.പി.എം–എസ്.ഡി.പി.ഐ സംഘർഷത്തെ തുടർന്നുണ്ടായ മൂന്ന് കേസുകളാണ് ചാവക്കാട് സെഷൻസ് കോടതിയിൽ നടന്നിരുന്നത്. 2018-ൽ ഇതിൽ രണ്ടു കേസുകളിൽ പ്രതിയായ സി.പി.എം പ്രവർത്തകരെ കോടതി വെറുതെ വിട്ടിരുന്നു. ഒരുകേസിൽ രണ്ടു വർഷത്തെ തടവാണ് കോടതി വിധിച്ചത്. ശിക്ഷ വിധിച്ച ദിവസം തന്നെ ജാമ്യം ലഭിച്ചിരുന്നു. മേൽക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ശിക്ഷ സ്റ്റേ ചെയ്തില്ല.
ശിക്ഷ നടപ്പിലാക്കലാണ് താൽക്കാലികമായി സ്റ്റേ ചെയ്തത്. കേസിന്റെ തുടർനടപടികൾ വേഗത്തിലാക്കുന്നതിൽ വീഴ്ച പറ്റിയതായാണ് വിവരം. രണ്ടു വർഷം അല്ലെങ്കിൽ അതിൽ കൂടുതലുള്ള ശിക്ഷ ലഭിച്ചവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത ഉണ്ടെന്നതാണ് നിയമ വിദഗ്ധരുടെ നിലപാട്. നാമനിർദ്ദേശ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ജയൻ മത്സരിക്കാനാവില്ലെന്ന നിയമപരമായ സൂചന പാർട്ടി വൃത്തങ്ങൾക്ക് ലഭിച്ചത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിരമായി വിളിച്ചുചേർന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം കെ.ബി. ജയനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റാനും ഏരിയ കമ്മിറ്റിയംഗം എം.വി. പ്രശാന്തനെ കാട്ടകാമ്പാൽ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കാനും തീരുമാനിച്ചത്. നാമനിർദ്ദേശ നടപടികൾക്കും പ്രചാരണ പ്രവർത്തനങ്ങൾക്കും ജയൻ ഇതിനോടകം തുടക്കം കുറിച്ചിരുന്നു.






