തിരുവനന്തപുരം: വിളവൂര്‍ക്കല്‍ മലയം പിടിയംകോട് അമ്പിളിക്കല വീട്ടില്‍ ചൂഴാറ്റുകോട്ട അമ്പിളി (സജികുമാര്‍-57) മരിച്ചു. മൂക്കുന്നിമല ക്രഷര്‍ ഉടമ ദീപുവിനെ കളിയിക്കാവിള ഒറ്റമരം ജങ്ഷനില്‍ കാറില്‍വെച്ച് കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയാണ് സജികുമാര്‍. 2024 ജൂണ്‍ 24-നായിരുന്നു സംഭവം. കഴിഞ്ഞ ജൂലായ് ഏഴിന് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കരള്‍സംബന്ധമായ അസുഖത്തിനു ചികിത്സയിലിരിക്കേ മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.
ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കരമന സ്വദേശി ദീപുവിന്റെ കൊലപാതകം. സംഭവശേഷം കുപ്രസിദ്ധ ഗുണ്ടയായ സജികുമാര്‍ ഒളിവില്‍ പോയി. മലയത്തെ ഒളിത്താവളത്തില്‍ വെച്ചാണ് സജികുമാറിനെ തമിഴ്‌നാട് പോലീസ് പിടികൂടിയത്. കൊലപാതകത്തിന് പിന്നാലെ കാറിനുള്ളില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോയതിന്റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സജികുമാര്‍ പിടിയിലായത്. സജികുമാര്‍ പിടികൂടാന്‍ തമിഴ്‌നാട് പോലീസ് വീട്ടിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് ഒളിത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
രണ്ട് കൊലപാതക കേസുകള്‍ അടക്കം 50 ലേറെ കേസുകളില്‍ പ്രതിയാണ് ചൂഴാറ്റുകോട്ട അമ്പിളി എന്ന സജികുമാര്‍. ഇടക്ക് ഗുണ്ടാപ്പണി നിര്‍ത്തിയ അമ്പിളി പിന്നീട് മണല്‍ക്കടത്തിലേക്കും ക്വാറികളില്‍ നിന്നുള്ള ഗുണ്ടാപിരിവിലേക്കും തിരിയുകയായിരുന്നു.
പിടിയിലായ സജികുമാറിന്റെ മൊഴികളില്‍ പലതും പരസ്പരവിരുദ്ധമായിരുന്നു. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് വ്യത്യസ്തമായ മൊഴികളാണ് തുടക്കം മുതല്‍ സജികുമാര്‍ നല്‍കിയത്. കൊല്ലപ്പെട്ട ദീപുവിന്റെ ആവശ്യപ്രകാരമാണ് കൊല നടത്തിയതെന്ന വിചിത്രമൊഴിയാണ് ഇയാള്‍ ആദ്യം നല്‍കിയത്. വാഹനത്തിലുണ്ടായിരുന്ന പണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, അന്വേഷണസംഘം ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. പ്രാഥമികാന്വേഷണത്തില്‍ അതു തെളിയിക്കുന്നതിനായുള്ള ഒരു വിവരവും ലഭിച്ചിട്ടുമില്ല. പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കി പോലീസിന്റെ അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇയാള്‍ നടത്തിയത്. കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയ സംഘത്തെ രക്ഷിക്കാനാണ് ഇങ്ങനെ മൊഴിമാറ്റുന്നതെന്നും പോലീസ് സംശയിച്ചിരുന്നു.
എസ്.ഐ ലിസ്റ്റില്‍ കയറിയ സമയത്ത് ആദ്യ കേസ്
എം.ജി. കോളേജില്‍നിന്ന് ബിരുദപഠനം കഴിഞ്ഞ് എസ്.ഐ. ലിസ്റ്റിലുള്ളപ്പോഴാണ് ആദ്യം കേസില്‍ പ്രതിയാകുന്നത്. ചാലക്കമ്പോളത്തില്‍ നടന്ന അക്രമസംഭവങ്ങളിലും പിന്നീട് പ്രതിയായി. തുടര്‍ന്ന് ഏഴുവര്‍ഷത്തോളം ഇയാള്‍ മുംബൈയിലായിരുന്നു. തിരിച്ച് നാട്ടിലെത്തി ജോലിയില്ലാതെ കഴിയുമ്പോഴാണ് സ്പിരിറ്റ് കടത്തും ചാരായനിര്‍മാണവും തൊഴിലാക്കുന്നത്. മൂക്കുന്നിമല കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.
ചാരായത്തിന്റെ മൊത്ത, ചില്ലറ വില്‍പ്പനയ്ക്കായി ഗുണ്ടാസംഘത്തെയും വളര്‍ത്തിയെടുത്തു. ഈ സംഘത്തിലുണ്ടായിരുന്ന മൊട്ട അനി അമ്പിളിയുമായി തെറ്റി. ഇയാള്‍ ഒറ്റിയതോടെ ചാരായ വില്‍പ്പനയില്‍ വലിയ സാമ്പത്തികനഷ്ടമുണ്ടായി. ഇതിനു പ്രതികാരമായി മൊട്ട അനിയെ 2006-ല്‍ കരമന തളിയലില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തി. ഈ കേസില്‍ അമ്പിളി ഒന്നാം പ്രതിയാണ്.
കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന സോജുവിന്റെ സഹോദരീഭര്‍ത്താവാണ് മൊട്ട അനി. അനിയെ വകവരുത്തുന്നതിന് അമ്പിളിക്ക് ഒപ്പംനിന്നത് ജയിലില്‍ വെച്ച് പരിചയപ്പെട്ട പാറശ്ശാല ബിനുവായിരുന്നു. പാറശ്ശാല ബിനുവിനെ സോജുവിന്റെ സംഘത്തിലുള്‍പ്പെട്ട തങ്കുട്ടന്‍ ചൂഴാറ്റുകോട്ടയിലെ വെള്ളൈക്കോണത്തുെവച്ച് വെട്ടിക്കൊലപ്പെടുത്തി. ഇതിന്റെ പ്രതികാരമായി തങ്കുട്ടനെ ചൂഴാറ്റുകോട്ട ജങ്ഷനടുത്തുെവച്ച് ബിനുവിന്റെ അനുജന്‍ മുരുകന്റെ സംഘം വെട്ടിക്കൊന്നു. ഈ കൊലപാതകത്തിനു വേണ്ട സഹായം ഒരുക്കിയത് അമ്പിളിയാണ്. ഈ കേസിലും ഇയാള്‍ പ്രതിയാണ്.
2001-ല്‍ കവര്‍ച്ച നടത്തിയതിന് നേമം സ്റ്റേഷനില്‍ കേസുണ്ട്. സ്പിരിറ്റ് കടത്തിയതിന് തിരുവനന്തപുരത്ത് നിരവധി കേസുകളുണ്ട്. ഇതിനു പുറമേ തമിഴ്നാട്ടിലും അഞ്ച് കേസുണ്ട്. മൂക്കുന്നിമലയിലെ ക്വാറികള്‍ സജീവമായിരുന്നപ്പോള്‍ ചാരായ വില്‍പ്പന നിര്‍ത്തി അവിടെനിന്നു മാസപ്പിരിവ് നടത്തിയായിരുന്നു കഴിഞ്ഞിരുന്നത്.
ദീപുവിന്റെ കൊലപാതകത്തിന് മുന്‍പ് അസുഖബാധിതനായതോടെ അക്രമങ്ങളില്‍നിന്നു മാറിനില്‍ക്കുന്ന അമ്പിളിയെയാണ് നാട്ടുകാര്‍ കണ്ടിരുന്നത്. എന്നാല്‍, അനാരോഗ്യം കാരണം ഏറെ ബുദ്ധിമുട്ടുന്ന അമ്പിളി വീണ്ടും ഒരു കൊലപാതകത്തിന് ഇറങ്ങിയെന്നത് നാട്ടുകാരെയും ഞെട്ടിച്ചു. കൊല്ലപ്പെട്ട ദീപുവുമായി അമ്പിളിക്ക് സൗഹൃദമുണ്ടായിരുന്നതായി പറയുന്നു. മൂക്കുന്നിമലയിലെ ക്രഷറിലും ദീപുവിന്റെ മലയിന്‍കീഴിലെ വീട്ടിലും ഇയാള്‍ സന്ദര്‍ശകനായിരുന്നതായി പ്രദേശവാസികള്‍ മൊഴി നല്‍കിയിരുന്നു.










