തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട് മാറ്റം സർക്കാർ നിർദേശപ്രകാരം അല്ലെന്ന് മന്ത്രി വി.എൻ. വാസവൻ. വിശ്വാസവും ക്ഷേത്രപരമ്പരയും സംരക്ഷിക്കാനാണ് ദേവസ്വം ബോർഡ് രൂപീകരിക്കപ്പെട്ടതെന്നും, അവർക്കു സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോർഡിന്റെ പുതിയ തീരുമാനത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക നിലപാട് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷമാകും അന്തിമ തീരുമാനം. മാർച്ച് 14-ന് കേസ് പരിഗണിക്കുന്നതിന് മുമ്പ് സർക്കാർ നിലപാട് വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, 2019-ൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തിരുത്താനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ പ്രസിഡന്റ് കെ. ജയകുമാർ ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പമാണെന്ന് വ്യക്തമാക്കി. സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ എതിർക്കുമെന്നും, യുവതി പ്രവേശനത്തെ ബോർഡ് ഒരിക്കലും അനുകൂലിച്ചിട്ടില്ലെന്നും വ്യക്തികൾ മാത്രമാണ് അനുകൂലിച്ചതെന്നും അദ്ദേഹം പറഞ്ഞു.






