തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിവേട്ട. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി 10 ഗ്രാ൦ എം ഡി എം എ യാണ് കണ്ടെടുത്തത്. കയ്യിൽ കരുതിയ ലഹരി വസ്തുക്കളുമായി രണ്ടുപേരായാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റജിലാലിന്റെ നേതൃത്വത്തിൽ 4.55 ഗ്രാം എംഡിഎംഎയുമായി കൃഷ്ണചന്ദ്രൻ എന്നയാളെയും, സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സജിത്തിന്റെ നേതൃത്വത്തിൽ 5 ഗ്രാം എംഡിഎംഎയുമായി ആലിഫ് മുഹമ്മദ് എന്നയാളെയുമാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതികളെ അറസ്റ്റ് ചെയ്തത്.
കൃഷ്ണചന്ദ്രനെ വഴുതക്കാടുള്ള വാടക വീട്ടിൽ നിന്നുമാണ് പിടികൂടിയത്. പരിശോധനയിൽ 4.55 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. നഗരത്തിൽ ചില്ലറ വിൽപ്പന നടത്താനെത്തിയവരാണ് പിടിയിലായവരെന്ന് എക്സൈസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ പത്മകുമാർ, ദിലീപ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ബിനു, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് മോഹൻ, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം കൊല്ലത്ത് കാറുകളിൽ കടത്തിക്കൊണ്ട് വന്ന 48 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തിരുന്നു. കൊല്ലം കേരളപുരത്താണ് സംഭവം. തട്ടാമല ത്രിവേണി സ്വദേശി മുഹമ്മദ് അനീസ്(25), ഇരവിപുരം വാളത്തുങ്കൽ സ്വദേശികളായ മനോഫർ(35),ഷാനു എന്നറിയപ്പെടുന്ന ഷാനുർ(31), സെയ്ദലി(26) എന്നിവരാണ് കേസിലെ പ്രതികൾ. എക്സൈസ് സംഘത്തെക്കണ്ട് ഓടി രക്ഷപ്പെട്ട മനോഫറിനെയൊഴിച്ച് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ട് വന്ന മയക്കുമരുന്ന് വിൽപ്പനയ്ക്കായി തയ്യാറായി നിൽക്കുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു. കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിൽ ഉള്ള ടീമാണ് മയക്കുമരുന്ന് പിടികൂടിയത്.






