ന്യൂജഴ്‌സി: അടിക്ക് തിരിച്ചടി എന്ന നിലയിൽ ആവേശം തീർത്ത പോരാട്ടത്തിൽ മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോറിന് വമ്പൻ ജയം. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയിലെ അവസാന പോരാട്ടത്തിൽ 2-1നാണ് ഇക്വഡോർ ജയം പിടിച്ചെടുത്തത്. ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നു പുറത്താകുമായിരുന്ന നിലയിൽ നിന്നും മികച്ച മൂന്നാം സ്ഥാനക്കാരായി ഇക്വഡോർ നോക്കൗട്ട് സാധ്യത സജീവമാക്കി.
അവസാന 32ൽ സീറ്റുറപ്പിച്ചാൽ 20 വർഷങ്ങൾക്കു ശേഷമുള്ള ഇക്വഡോറിന്റെ ലോകകപ്പ് നോക്കൗട്ട് പ്രവേശനമായി അതു മാറും. 2006ലാണ് അവർ ആദ്യമായും അവസാനമായും നോക്കൗട്ട് കളിച്ചത്. തോറ്റെങ്കിലും ജർമനിയും പുറത്താകില്ല.
കളിയുടെ തുടക്കം മുതൽ ജർമനി കടുത്ത ആക്രമണം തുടങ്ങി. അതിന്റെ ഫലം രണ്ട് മിനിറ്റ് തികയും മുൻപ് തന്നെ അവർക്ക് കിട്ടി. അലക്‌സാണ്ടർ പാവ്‌ലോവിചിലൂടെ പുരോഗമിച്ച നീക്കമാണ് ഗോളിൽ കലാശിച്ചത്. പാവ്‌ലോവിച് ബോക്‌സിനു പുറത്തു നിന്നു പന്ത് സ്വീകരിച്ച് ഫ്‌ളോറിയൻ വിയറ്റ്‌സിനു നൽകി. സനെ മികച്ച രീതിയിൽ പന്ത് വലയിലിട്ടു. 9ാം മിനിറ്റിൽ പെനാൽറ്റി ബോക്‌സിനു പുറത്തു നിന്നു പാസ് സ്വീകരിച്ച് നിൽസൻ ആംഗുലോ തൊടുത്ത കിടിലൻ ഷോട്ട് ജർമൻ മധ്യനിരക്കാരൻ പാവ്‌ലോവിചിനേയും ഗോൾ കീപ്പർ മാനുവൽ നൂയറിനേയും മറികടന്ന് വലയിൽ.
77ാം മിനിറ്റിൽ ഇക്വഡോർ കാത്തിരുന്ന നിമിഷമെത്തി. കോർണറിൽ നിന്നു കെവിൻ റോഡ്രിഗസ് നൽകിയ പാസ് മാനുവൽ നൂയർ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ ഗോൺസാലോ പ്ലാറ്റ വലയ്ക്ക് തൊട്ടരികിൽ നിന്നു ഫ്‌ളിക്ക് ചെയ്ത് പന്ത് വലയിലിട്ട് ഇക്വഡോറിനു അവിശ്വസനീയ വിജയം സമ്മാനിച്ചു.






