നാഗർകോവിൽ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി. 20 പവൻ ആഭരണങ്ങളും 25,000 രൂപയും കവർന്നു. വടിവീശ്വരത്തിന് സമീപം തേരടിമൂട് സ്വദേശിനി ചിന്നമ്മ (78) ആണ് കൊല്ലപ്പെട്ടത്.
പെൺമക്കളുടെ വിവാഹശേഷം ചിന്നമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഞായറാഴ്ച ഉച്ചയോടെ ഒരു മകൾ പതിവുപോലെ ചിന്നമ്മയ്ക്ക് ഭക്ഷണം നൽകാൻ വീട്ടിലെത്തിയിരുന്നു. വൈകീട്ട് മറ്റൊരു മകൾ എത്തിയപ്പോഴാണ് ചിന്നമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്.
ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങളും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. കൈകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കവർച്ചയ്ക്കായാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോട്ടാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.












