തൃശ്ശൂർ: തദ്ദേശ സ്വയംഭരണ വകുപ്പ് വൈദ്യുതി വിഭാഗത്തിലെ ജീവനക്കാരെ വെട്ടിക്കുറച്ച ഉത്തരവ് മരവിപ്പിച്ചിരിക്കുകയാണെന്ന് തൃശ്ശൂർ മേയർ എം.കെ. വർഗീസ് അറിയിച്ചു. പ്രശ്നപരിഹാരത്തിനായി സെപ്റ്റംബർ 23-ന് മന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തെക്കുറിച്ച് അറിയില്ലെന്ന നിലപാട് മേയർ വീണ്ടും ആവർത്തിച്ചു. സംസ്ഥാനത്ത് സ്വതന്ത്രമായി വൈദ്യുതി വിതരണം നടത്തുന്ന ഏക കോർപ്പറേഷനാണ് തൃശ്ശൂർ. ശമ്പളപരിഷ്കരണത്തിന്റെ പേരിലാണ് 229 തസ്തികകളെ 103 ആക്കി ചുരുക്കിയ ഉത്തരവ് തദ്ദേശ സ്വയംഭരണവകുപ്പ് പുറപ്പെടുവിച്ചത്.
ഇതിന് എതിരെ ജീവനക്കാർ സമരം ആരംഭിച്ചതോടെ നഗരത്തിലെ വൈദ്യുതി വിതരണം പ്രതിസന്ധിയിലായി. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോർപ്പറേഷൻ മുന്നോട്ട് വന്നിരിക്കുന്നത്. ജീവനക്കാർ നേരിടുന്ന പ്രശ്നം പരിഹരിക്കേണ്ടതിന് പകരം പ്രതിപക്ഷം വേട്ടയാടുകയാണെന്നു മേയർ ആരോപിച്ചു.






