കോഴിക്കോട് : പുതിയ വീട് വെക്കുമ്പോൾ ഒരു കിണർ കൂടി കുത്തുക എന്നത് പതിവ് കാര്യമാണ്. എന്നാൽ ഇനി അത് അത്ര എളുപ്പമാകില്ല. സംസ്ഥാനത്ത് കിണര്‍ കുഴിക്കുന്നതിനും കുടിവെള്ളത്തിന്‍റെ വിനിയോഗം നിയന്ത്രിക്കുന്നതിനും കൂടുതൽ നിയന്ത്രണം വരുകയാണ്. കേരളം ജല സമൃദ്ധമല്ലാത്തത് കൊണ്ടാണ് ഈ നിയന്ത്രണം. വീട്ടാവശ്യത്തിന് കിണർ കുഴിക്കണെമെങ്കിൽ പോലും ഇനി മുൻകൂര്‍ അനുമതി തേടണമെന്ന് സാരം.വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിനും നിയന്ത്രണം വരുമെന്നാണ് വ്യക്തമാകുന്നത്.
ജലസമൃദ്ധമെന്ന് കരുതിയിരുന്ന കേരളം അത്രക്ക് അങ്ങനെ അല്ലെന്ന് ഓര്‍മ്മിപ്പിച്ചും കടുത്ത നിയന്ത്രണങ്ങളുടെ ആവശ്യകത എടുത്ത് പറയുന്നതുമാണ് സംസ്ഥാന ജല നയത്തിന്‍റെ കരട്.കൂടാതെ കിണര്‍ കുത്താൻ അനുമതി വാങ്ങണം. കുടിവെള്ളം അടക്കം വീട്ടാവശ്യത്തിനും മറ്റാവശ്യങ്ങൾക്കുമായി ഓരോ വീട്ടിലും രണ്ട് ടാങ്ക് വേണം. മഴവെള്ള സംഭരണിയുടെ പ്രവർത്തനം ഉറപ്പാക്കണം. വെള്ളത്തിന്‍റെ ഗുണനിലവാരം ഉറക്കൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ബാധ്യതയാക്കും. വ്യാവസായിക ആവശ്യങ്ങൾക്ക് വെള്ളം എടുക്കുന്നതിന് കനത്ത നിയന്ത്രണമാണ് വരാനിരിക്കുന്നത്.
വെള്ളമെടുക്കുന്ന സ്രോതസ്സുകൾ മുൻകൂട്ടി അറിയിക്കുകയും അനുമതി തേടുകയും വേണം. ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതിന് വ്യവസ്ഥാപിതമായ നിരക്കേര്‍പ്പെടുത്തും. ജലക്ഷാമ മേഖലകളിൽ വൻതോതിൽ വെള്ളം ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാകില്ല. കരട് നയം സമഗ്രമായ ചര്‍ച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനും സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കേരളത്തിലെ നിരവധി ജില്ലകളില്‍ വരള്‍ച്ചയും കടുത്ത ജല ദൗർലഭ്യവും അനുഭവപ്പെടുന്നുണ്ട്. കേരളത്തിലെ ഭൂരിഭാഗം വരുന്ന ഗ്രാമീണജനതയും സുരക്ഷിതമല്ലാത്ത കിണറുകൾ ടാങ്കുകൾ, അരുവികൾ, നദികൾ എന്നിവയെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. നഗരപ്രദേശത്തിലും പൂർണ്ണമായ തോതിൽ സുരക്ഷിതമായിട്ടുള്ള കുടിവെള്ളവിതരണം നടപ്പിലാക്കിയിട്ടില്ല.
പഞ്ചവത്സരപദ്ധതികളിൽ കുടിവെള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകിയിരുന്നുവെങ്കിലും സംസ്ഥാനത്തിലുടനീളം ജലദൗർലഭ്യം ഒരു പ്രധാന പ്രശ്നം തന്നെയായി നിലനിൽക്കുന്നു. 13-ാം പഞ്ചവത്സര പദ്ധതിയുടെ സമീപനംതന്നെ എല്ലാവര്‍ക്കും, പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുക എന്നതാണ്. കിണറുകളുടെ സംരക്ഷണം നടത്തുക, വിതരണ നഷ്ടം കുറയ്ക്കുക എന്നിവയും ലക്ഷ്യങ്ങളില്‍പ്പെടുന്നു.






