മലപ്പുറം : വിമാനയാത്രക്കാരുടെ ലഗേജ് സാധാനങ്ങളും പണവും കവർന്നെന്ന പരാതിയിൽ കരിപ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ പടിഞ്ഞാറങ്ങാടി ചുങ്കത്ത് വീട്ടിൽ ഇബ്രാഹിം ബാദുഷ, ബന്ധുവായ മുഹമ്മദ് ബാസിൽ എന്നിവരാണ് പരാതി നൽകിയത്. സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയതായിരുന്നു ഇരുവരും.26,500 രൂപ കവർന്നതായാണ് ഇബ്രാഹിം ബാദുഷയുടെ പരാതി.
വിമാനത്താവളത്തിൽ ലഗേജ് കൈപ്പറ്റുന്നതിനു മുൻപാണ് കൺവെയർ ബെൽറ്റിലൂടെ എത്തിയ ലഗേജിന്റെ പൂട്ട് തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് വിമാനക്കമ്പി, വ്യോമയാന മന്ത്രി, ദുബായ് സിവിൽ ഏവിയേഷൻ അതൊറിറ്റി, ദുബായ് പൊലീസ് എന്നിവർക്ക് പരാതി നൽകിയതായി ഇബ്രാഹിം ബാദുഷ പറഞ്ഞു.
ട്രോളി ബാഗിന്റെ ലോക്ക് പൊട്ടിച്ച നിലയിലായിരുന്നുവെന്ന് മുഹമ്മദ് ബാസിൽ പറഞ്ഞു. ഏകദേശം 23,000 രൂപ വിലവരുന്ന എയർപാഡ്, വിലകൂടിയ മിഠായികൾ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. കൈവശം വയ്ക്കേണ്ട ബാഗ്, വിമാനക്കമ്പനി അധികൃതർ ആവശ്യപ്പെട്ടതിനാൽ ലഗേജിൽ അയയ്ക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ബാഗിനുള്ളിലെ പഴ്സിൽനിന്നു പണം മാത്രമാണു കവർന്നതെന്നും മറ്റു രേഖകളൊന്നും എടുത്തിട്ടില്ലെന്നും ഇബ്രാഹിം പറഞ്ഞു. ഒരു പഴ്സിലുണ്ടായിരുന്ന 25,000 രൂപയും മറ്റൊരു പഴ്സിൽനിന്ന് 15000 രൂപയുമാണ് കവർന്നത്.






