ലോകത്തെ യുദ്ധഭീതിയിലാക്കി ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. ഇസ്രയേലിൻ്റെ ആക്രമണങ്ങൾക്ക് ഇറാൻ കനത്ത തിരിച്ചടി നൽകി. ടെൽ അവീവിലും ജെറുസലേമിലും സ്ഫോടനങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്. ടെൽ അവീവിലേക്ക് ഇറാൻ നൂറോളം മിസൈലുകൾ വർഷിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇസ്രയേലിൻ്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന ഇറാൻ അനുകൂല ഗ്രൂപ്പുകളുടെ അവകാശവാദം ഇസ്രയേൽ തള്ളി.ആണവകേന്ദ്രങ്ങളിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ് ഇറാൻ. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3’ എന്ന പേരിൽ ഇസ്രയേൽ പ്രതിരോധ കേന്ദ്രങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി.
ഇറാൻ്റെ പ്രത്യാക്രമണത്തിൽ ടെൽ അവീവിൽ 40 ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസത്തെ ഇസ്രയേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടെന്നും 320 പേർക്ക് പരിക്കേറ്റെന്നും ഇറാൻ യുഎൻ സുരക്ഷാ സമിതിയെ അറിയിച്ചു.ഇസ്രയേലും ഇറാനും നേർക്കുനേർ ആക്രമണത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കൂടുതൽ രൂക്ഷമായി. ഇസ്രയേലിന് കടുത്ത മറുപടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ്റെ തിരിച്ചടി. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് -3’ എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തിൽ ഇസ്രയേലിലേക്ക് നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും, ഡ്രോണുകളും ഇറാന്‍ തൊടുത്തുവിട്ടു.






