മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്ക് തൊട്ടുമുമ്പ് പരിക്കേറ്റ് പുറത്തായ പേസർ ജസ്പ്രീത് ബുംറക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. രഞ്ജി ട്രോഫിയിൽ തകർപ്പൻ ഫോമിലുള്ള ജമ്മു കശ്മീർ പേസർ ആഖിബ് നബിയ്ക്കാണ് നറുക്ക് വീണിരിക്കുന്നത്. കഴിഞ്ഞ രണ്ട് രഞ്ജി ട്രോഫി സീസണുകളിലായി 104 വിക്കറ്റുകളാണ് ആഖിബ് എറിഞ്ഞിട്ടത്. കഴിഞ്ഞ സീസണിൽ കശ്മീരിന് ആദ്യ രഞ്ജി കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആഖിബ് 60 വിക്കറ്റുകൾ വീഴ്ത്തി സീസണിലെ വിക്കറ്റ് വേട്ടയിലും ഒന്നാമമനായിരുന്നു.
ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമായ ആഖിബിന് ആദ്യമായാണ് ടെസ്റ്റ് ടീമിൽ ഇടം ലഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇടത് കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് ബുംറ പൂർണമായി മുക്തനാകാത്ത സാഹചര്യത്തിലാണ് ബിസിസിഐ പകരക്കാരനായി ആഖിബിനെ പ്രഖ്യാപിച്ചത്.
കശ്മീരിലെ ബാരമുള്ള സ്വദേശിയായ 29-കാരൻ ആഖിബ് നബി, പർവേസ് റസൂലിനും ഉമ്രാൻ മാലിക്കിനും ശേഷം ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ജമ്മു കശ്മീർ താരമാണ്.




