തിരുവനന്തപുരം: പത്ത് വർഷങ്ങൾക്ക് ശേഷം അധികാരത്തിലെത്തുന്ന യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി. ചില മന്ത്രിസ്ഥാനങ്ങളെ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നെങ്കിലും അവസാന നിമിഷം അതിൽ ധാരണയായതായാണ് സൂചന.
മന്ത്രിസഭാ പട്ടികയിൽ കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖിനെയും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷിനെയും ഉൾപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. കോൺഗ്രസിലെ മുസ്ലിം പ്രതിനിധിത്വവും വയനാടിന് മന്ത്രിസ്ഥാനം നൽകേണ്ടതുമായ പരിഗണനകളാണ് ടി. സിദ്ദിഖിന് അനുകൂലമായതെന്നാണ് റിപ്പോർട്ടുകൾ.
ഘടകകക്ഷികൾക്കുള്ള മന്ത്രിസ്ഥാനങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങൾ നേരത്തേ തന്നെ പൂർത്തിയായിരുന്നുവെന്നാണ് വിവരം. അന്തിമ മന്ത്രിസഭാ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണറെ കാണാനായി ലോക്ഭവനിലെത്തി. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ രാവിലെ 10 മണിക്കാണ് നടക്കുക.






