തിരുവനന്തപുരം: കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി. മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളക്കടവ് ജംക്ഷനിൽ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദിച്ചതാണ് ഒരു കേസ്. കഴിഞ്ഞമാസം കാപ്പ കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ചതാണ് രണ്ടാമത്തെ കേസ്. കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ.
ക്ഷേത്രോത്സവത്തിനിടയിലെ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസിൽ തെളിവുശേഖരണത്തിനായി പോലീസ് സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കി, വീണ്ടും വിയ്യൂർ ജയിലിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ ജാമ്യം ലഭിച്ചാലും സുഗതന് പുറത്തിറങ്ങാൻ കഴിയില്ല.
അതേസമയം സുഗതന്റെ രാഷ്ട്രീയ ഭാവിയെപ്പറ്റിയും ചോദ്യങ്ങൾ ഉയരുന്നുണ്ട്. നിലവിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറാണ് സുഗതൻ. എന്നാൽ, തുടർച്ചയായി മൂന്ന് കൗൺസിലിൽ പങ്കെടുക്കാതിരുന്നാൽ സുഗതന് അയോഗ്യത നേരിടേണ്ടിവരും. അങ്ങനെ വരുമ്പോൾ, കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ അംഗസംഖ്യയിൽ കുറവുണ്ടാകും. വിവി രാജേഷിന്റെ നേതൃത്വത്തിൽ കോർപറേഷൻ ഭരിക്കുന്ന ബിജെപിയുടെ അംഗസംഖ്യ 51 ആണ്. സുഗതന്റെ പേരിൽ കഴിഞ്ഞ ദിവസം വലിയ സംഘർഷം നടന്നത് വാർത്തയായിരുന്നു.












