ദുബായ്: രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക താൽപ്പര്യങ്ങളും ഊർജ്ജ മേഖലയിലെ ഭാവി വികസന പദ്ധതികളും പരിഗണിച്ച് ഒപെക്, ഒപെക് പ്ലസ് സഖ്യങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനം എടുത്ത് യുഎഇ. ഊർജ്ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്രൂയി ആണ് ഈക്കാര്യം വ്യക്തമാക്കിയത്. ഇത് ദേശീയ പരമാധികാരത്തിന്റെ ഭാഗമായി കൈക്കൊണ്ട തന്ത്രപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോള ഊർജ്ജ ആവശ്യകതകളിലുണ്ടാകുന്ന മാറ്റങ്ങളും രാജ്യത്തിന്റെ വർധിച്ചുവരുന്ന ഉൽപ്പാദന ശേഷിയും മുൻനിർത്തിയുള്ള നയപരമായ പുനഃക്രമീകരണമാണ് ഈ നീക്കമെന്ന് മന്ത്രി ഔദ്യോഗിക പ്രസ്താവനയിൽ വിശദീകരിച്ചു. അന്താരാഷ്ട്ര വിപണിയിൽ വിശ്വസനീയമായ ഊർജ്ജ വിതരണക്കാരനെന്ന നിലയിൽ യുഎഇ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ഉൽപ്പാദന നയങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് സഖ്യത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആഗോള സാമ്പത്തിക സാഹചര്യങ്ങളിലും ഭൗമരാഷ്ട്രീയ രംഗത്തും വേഗത്തിൽ മാറ്റങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ഊർജ്ജ തന്ത്രങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
ഒപെക് വിടാനുള്ള തീരുമാനത്തിന് രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന പ്രചാരണങ്ങൾ മന്ത്രി തള്ളി. മറ്റ് അംഗരാജ്യങ്ങളുമായോ അന്താരാഷ്ട്ര പങ്കാളികളുമായോ യാതൊരു അഭിപ്രായ ഭിന്നതകളും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിയാണ് യുഎഇ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും അൽ മസ്രൂയി പറഞ്ഞു.
ഒപെക് സഖ്യത്തിൽ നിന്ന് പുറത്തുവരുന്നതോടെ പ്രതിദിന എണ്ണ ഉൽപ്പാദനം 50 ലക്ഷം ബാരലായി ഉയർത്താനുള്ള ലക്ഷ്യത്തിലേക്ക് യുഎഇ കൂടുതൽ വേഗത്തിൽ നീങ്ങുമെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ വർധിച്ചുവരുന്ന ഉൽപ്പാദന ശേഷി പൂർണമായി പ്രയോജനപ്പെടുത്തുന്നതിനും ദീർഘകാല സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനും പുതിയ ഊർജ്ജ നയം സഹായകരമാകുമെന്നാണ് നിരീക്ഷണം.





