കോഴിക്കോട്: കോഴിക്കോട് പാളയം പ്രദേശത്തെ ജയലക്ഷ്മി സിൽക്സ് ഷോറൂമിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ട് പുറത്ത്. കെട്ടിടത്തിനുള്ളിൽ വസ്ത്രങ്ങൾ അമിതമായി കുത്തിനിറച്ച നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. അഗ്നിസുരക്ഷാ സംവിധാനം പ്രവർത്തിച്ചിരുന്നുവെങ്കിലും അധിക സ്റ്റോക്ക് സംഭരിച്ചതിനാൽ തീ വേഗത്തിൽ പടർന്നു, നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടായെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസത്തെ പ്രാഥമിക പരിശോധനയിൽ തീപിടിത്തത്തിന്റെ വ്യക്തമായ കാരണം കണ്ടെത്താനായിരുന്നില്ല. എന്നാൽ കെട്ടിടത്തിലെ അഗ്നി സുരക്ഷാ സംവിധാനങ്ങൾ സജ്ജമായിരുന്നുവെന്നും, സംഭരിച്ച വസ്തുക്കളുടെ അളവാണ് നാശനഷ്ടം വർധിപ്പിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ പൊലീസ് കേസെടുത്തു. ജില്ലാ ഫയർ ഓഫീസും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും കോർപ്പറേഷനും വേർതിരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ വിദഗ്ധ പരിശോധന ഇന്ന് നടക്കും. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും.




