തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ ധനനയവും ധവളപത്രവും കേരളത്തെ വലിയൊരു തിരിച്ചുപോക്കിലേക്ക് നയിക്കുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ ധനമന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്ക്. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടികൾ ഒന്നും തന്നെ നടപ്പിലാകാൻ പോകുന്നില്ലെന്നും കേരളത്തിലെ പശ്ചാത്തലസൗകര്യ മേഖലയിലെ കുതിപ്പിന് കടിഞ്ഞാൺ വീഴുമെന്നും അദ്ദേഹം പറഞ്ഞു.
ശമ്പള പരിഷ്കരണം ഇനി പത്ത് വർഷത്തിൽ ഒരിക്കൽ മതിയെന്നാണ് പറയുന്നത്. പെൻഷൻ പ്രായം ഉയർത്തും. ക്ഷേമ പെൻഷൻ ഇനി ആളുകളുടെ വീട്ടിൽ എത്തിക്കുകയില്ല. ഗുണഭോക്താക്കൾ അത് ബാങ്കിൽ നിന്നു തന്നെ വാങ്ങേണ്ടി വരും. ഇതിലൂടെ ക്ഷേമ പദ്ധതികൾ പലതും അവതാളത്തിലാകും. പൊതുമേഖലാ സ്ഥാപനങ്ങൾ പലതിനും പൂട്ട് വീഴാൻ പോവുകയാണ്. ഫലത്തിൽ കേരളം വലിയൊരു തിരിച്ചുപോക്കിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് ഇന്ദിരാ ഗാരണ്ടിയും മറ്റും നടപ്പാക്കുന്നതിന് പണം കണ്ടെത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞ നിർദ്ദേശങ്ങളൊന്നും ഇപ്പോൾ പുറത്തുവിട്ട ധവളപത്രത്തിൽ ഇല്ല. 25,000 കോടി രൂപയുടെ റവന്യു കുടിശിക പിരിച്ചെടുക്കുമെന്നും ജിഎസ്ടിയുടെ കാര്യത്തിൽ സ്വർണ്ണത്തിൽ നിന്നു മാത്രം 15,000 കോടി രൂപ പിരിക്കുമെന്നും സതീശൻ പറഞ്ഞിരുന്നു. ഐജിഎസ്ടി ഇനത്തിൽ ഭീമമായ നികുതി ചോർച്ചയുണ്ടെന്നും അദ്ദേഹം പറഞ്ഞു.




