തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ ഇന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. സമരത്തിന് മുന്നോടിയായി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്താനും ഡ്രൈവർമാരുടെ സംഘടന തീരുമാനിച്ചു.
തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്നും സമരം ആരംഭിച്ചിട്ട് ഇതുവരെ ചർച്ചയ്ക്ക് പോലും തയ്യാറായിട്ടില്ലെന്നുമാണ് ഡ്രൈവർമാരുടെ ആരോപണം. ഇതിനെ തുടർന്നാണ് നിരാഹാര സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് സംഘടന അറിയിച്ചു.
ഈ മാസം 21 മുതലാണ് ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. പിന്നീട് നടന്ന ചർച്ചയെ തുടർന്ന് ഊബർ ഒഴികെയുള്ള മറ്റ് ആപ്പുകളിലെ സമരം അവസാനിപ്പിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് മറ്റ് ആപ്പുകളുടെ പ്രതിനിധികൾ ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിച്ചത്.
എന്നാൽ വാഗ്ദാനം ചെയ്ത മാറ്റങ്ങൾ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നാണ് ഡ്രൈവർമാർ പറയുന്നത്. നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്‌സി സേവനം അവസാനിപ്പിക്കൽ, തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കൽ, മുൻകൂട്ടി അറിയിക്കാതെ ഡ്രൈവർമാരെ ബ്ലോക്ക് ചെയ്യുന്നത് ഒഴിവാക്കൽ, ഇന്ധനവില വർധിച്ച സാഹചര്യത്തിൽ യുക്തിസഹമായ ടാക്‌സി നിരക്ക്, ഏകീകൃത നിരക്ക് എന്നിവ ഉൾപ്പെടെ 11 ആവശ്യങ്ങളാണ് ഡ്രൈവർമാർ മുന്നോട്ടുവെച്ചിരിക്കുന്നത്.


