താമരശ്ശേരി: കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് പിഴ ചുമത്തി കോടതി. ഈങ്ങാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനാണ് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. പുതുപ്പാടി കോടതി പിഴ ചുമത്തിയത്.
2018 നവംബറില്‍ ഫുഡ് സേഫ്റ്റി വകുപ്പ് നടത്തിയ പരിശോധനയ്ക്കിടെയാണ് അനുവദനീയമല്ലാത്ത കൃത്രിമനിറമായ സണ്‍സറ്റ് യെല്ലോയും ടാര്‍ട്രാസിനും ചേര്‍ത്ത ശര്‍ക്കരയാണ് സ്ഥാപനത്തിൽ വിറ്റിരുന്നതെന്ന് കണ്ടെത്തിയത്.
മലാപ്പറമ്പിലെ അനലിറ്റിക്കല്‍ ലാബിലേക്കാണ് ശർക്കര പരിശോധനയ്ക്ക് അയച്ചത്. മനുഷ്യജീവന് ഹാനികരമായ കൃത്രിമ നിറങ്ങളായ സണ്‍സറ്റ് യെല്ലോയും ടാര്‍ട്രാസിനും ശർക്കരയിൽ പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു.



