ഒഡീഷയിലെ കോരാപുട്ടിൽ സർക്കാർ ഉടമസ്ഥതയിലുള്ള സഹീദ് ലക്ഷ്മൺ നായക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു മണിക്കൂറിനിനുള്ളിൽ അഞ്ച് രോഗികൾ മരിച്ചതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഉന്നത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതർ . ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ആണ് കുറച്ച് സമയങ്ങളുടെ വത്യാസത്തിൽ മരിച്ചത്.
അതേസമയം കുത്തിവയ്പ്പ് നൽകിയതിനെ തുടർന്നാണ് രോഗികൾ മരിച്ചതെന്നാണ് ഇവരുടെ കുടുംബങ്ങൾ ആരോപിച്ചത്. എന്നാൽ ഇതിനെ എതിർത്ത് ആശുപത്രി സൂപ്രണ്ട് സുശാന്ത കുമാർ സാഹു പ്രതികരിച്ചെത്തിയിരുന്നു. തെറ്റായ കുത്തിവയ്പ്പ് മൂലമല്ല മരണങ്ങൾ സംഭവിച്ചതെന്നാണ് ഇയാൾ പറഞ്ഞത്. കൂടാതെ പോസ്റ്റ്‌മോർട്ടം പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് വിട്ടുകൊടുക്കുമെന്നും അധികൃതർ അറിയിച്ചു.






