പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്രയിലും കഞ്ചിക്കോട്ടും വ്യവസായ പാർക്കിനായി ഏറ്റെടുത്ത ഭൂമിയിൽ അടിസ്ഥാനസൗകര്യ വികസനത്തിന് മുന്നോടിയായി കാടുവെട്ടലും സർവേയും തുടങ്ങി. 2023-ൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയായിരുന്നെങ്കിലും തുടർനടപടി നീണ്ടതോടെ പ്രദേശം കാടുമൂടിയിരുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽനിന്നുള്ള അനുമതിയും കരാർനടപടികളും നീണ്ടുപോവുകയായിരുന്നു. ഭോപാൽ ആസ്ഥാനമായ ദിലിപ് ബിൽഡ്‌കോൺ കമ്പനിയാണ് അടിസ്ഥാനസൗകര്യ വികസനം കരാറെടുത്തിട്ടുള്ളത്. 1,100 കോടി രൂപയാണ് കരാർത്തുക.
45 മാസമാണ് നിർമാണക്കരാർ കാലാവധി. കണ്ണമ്പ്രയിൽ 312 ഏക്കറും കഞ്ചിക്കോട്ട് 1,100 ഏക്കറുമാണ് വ്യവസായപാർക്കിന് ഏറ്റെടുത്തിട്ടുള്ളത്. 1,500 കോടിയോളം രൂപ ചെലവിൽ സംസ്ഥാനസർക്കാരാണ് ഭൂമി ഏറ്റെടുത്തത്. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള തുക കേന്ദ്രസർക്കാരാണ് വഹിക്കുന്നത്.
കെട്ടിടങ്ങൾ, റോഡ്, കുടിവെള്ളം, വൈദ്യുതി, മലിനജലശുദ്ധീകരണ പ്ലാന്റുകൾ തുടങ്ങിയവയാണ് അടിസ്ഥാനസൗകര്യമായി ഒരുക്കുക. തുടർന്ന്, വിവിധ വ്യവസായങ്ങൾ ആരംഭിക്കാൻ സ്ഥലം കരാറടിസ്ഥാനത്തിൽ വിട്ടുനൽകും. കിൻഫ്രയാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷ്യ ഉത്പ്പന്ന കമ്പനികളാണ് പ്രധാനമായും വ്യവസായ പാർക്കിൽ ആരംഭിക്കുക.









