കൊച്ചി: വനംവകുപ്പ് കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറും ഡെപ്യൂട്ടി റേഞ്ച് ഓഫീസറും വിജിലൻസിന്റെ പിടിയിലായി. എറണാകുളം മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീജിത്ത് സി.പി.യും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സ്കറിയയുമാണ് അറസ്റ്റിലായത്.
ഉടുമ്പിനെ കൊന്ന കേസിൽ പിടിയിലായിരുന്ന കാക്കനാട്ടെ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരെ തുടർനടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനായാണ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് വിജിലൻസ് അറിയിച്ചു.
ജാമ്യത്തിലിറങ്ങിയ ജീവനക്കാർ സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് കൂടുതൽ ജീവനക്കാരെ കേസിൽ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. ഡിഎഫ്ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും പണത്തിൽ വിഹിതം നൽകേണ്ടതുണ്ടെന്ന് പറഞ്ഞതായും പരാതിയിലുണ്ട്. പണം നൽകിയില്ലെങ്കിൽ റെസ്റ്റോറന്റ് മാനേജരെയും അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയർന്നു.
കൈക്കൂലി നൽകാൻ തയ്യാറാകാതിരുന്ന പരാതിക്കാരൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് ഒരുക്കിയ കെണിയിൽ വ്യാഴാഴ്ച രാത്രി കുറുപ്പുംപടി ഭാഗത്ത് വെച്ച് പണം കൈപ്പറ്റുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. അറസ്റ്റിലായ ഉദ്യോഗസ്ഥരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.






