തിരുവനന്തപുരം: അഴിമതി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനെ തിരികെ നിയമിക്കാൻ വനംമന്ത്രിയുടെ ഇടപെടൽ. ഇരുതലമൂരിയെ കടത്തിയ പ്രതികളെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്ത പാലോട് റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാറിനെയാണ് അതേ സ്ഥാനത്ത് നിയമിക്കാനുള്ള മന്ത്രിയുടെ ഇടപെടൽ. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സുധീഷ് കുമാറിനെ തിരിച്ചെടുക്കണമെന്ന് വനംവകുപ്പ് സെക്രട്ടറി വനം മേധാവിക്ക് നിർദ്ദേശം നൽകി.
അഴിമതികേസ് അടക്കം 10 കേസിൽ പ്രതിയായ റെയ്ഞ്ച് ഓഫീസ് സുധീഷ് കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സർക്കാരിന് ശുപാർശ നൽകിരുന്നു. ഈ ശുപാർശ തള്ളിയാണ് അഴിമതി കേസിൽ സസ്പെഷനിലായിരുന്ന സുധീഷ് കുമാറിനെ വനംമന്ത്രി നേരിട്ട് ഇടപെട്ട് തിരിച്ചെടുത്തത്.
പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസറായിരിക്കെ ഇരുതലമൂരിയെ കടത്തിയ കേസിലെ പ്രതികളെ രക്ഷിക്കാൻ അവരുടെ ബന്ധുക്കളിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് സുധീഷ് കുമാർ സസ്പെഷനിലാകുന്നത്. എട്ട് ആഴ്ചത്തെ സസ്പെൻഷന് ശേഷം പാലോട് റേഞ്ചിൽ നിയമനം നൽകി. നേരത്തേയുള്ള അഴിമതി കേസിൽ വിജിലൻസ് രണ്ടാഴ്ച മുമ്പ് സുധീഷിനെ അറസ്റ്റ് ചെയ്തതോടെ വീണ്ടും സസ്പെഷനിലായി. ജാമ്യത്തിലിറങ്ങിയ സുധീഷ് വീണ്ടും നിയമനം ആവശ്യപ്പെട്ട് വനംമന്ത്രിക്ക് അപേക്ഷ നൽകി.
അതേസമയം, സുധീഷ്കുമാറിന് വഴിവിട്ട സഹായം നൽകിയിട്ടില്ല എന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ശുപാർശക്കനുസരിച്ചാണ് ഇളവ് നൽകിയത്. വിരമിക്കാൻ ദിവസങ്ങൾ ശേഷിക്കേ കടുത്ത നടപടിയെടുക്കരുതെന്ന് നിയമത്തിലുണ്ട്. അതു പാലിക്കുക മാത്രമാണ് ഫയലിൽ വനമന്ത്രി ചെയ്തത്. അതിൽ സ്വജനപക്ഷപാതം ഉണ്ടായിട്ടില്ല. മൃദു സമീപനം സ്വീകരിച്ചുവെന്നൊരു തോന്നൽ ഉണ്ടാകാമെന്നും എന്നാൽ അതുമില്ലെന്നും അയാൾക്ക് അർഹതപ്പെട്ടത് മാത്രമാണ് നൽകിയിട്ടുള്ളതെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.






