കോട്ടയം: ഒരുമിച്ച് പഠിച്ച പതിനാലു പേർ സംസ്ഥാനത്തെ 14 ജില്ലകളിലും മൃഗസംരക്ഷണ വകുപ്പിന്റെ മേധാവികളായി സേവനം അനുഷ്ഠിച്ച ശേഷം ഒരേ ദിവസം വിരമിക്കാൻ ഒരുങ്ങുന്നു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ 14 ജില്ലാ മൃഗസംരക്ഷണ ഓഫിസർമാർ ആയിരുന്നു ഇവർ.
എഴുപത്തൊന്നു വർഷത്തെ വകുപ്പിന്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവമെന്ന് ഡയറക്ടർ എം.സി. റെജിൽ അറിയിച്ചു.തൃശൂർ മണ്ണുത്തി വെറ്ററിനറി കോളജിലെ 1987 ബാച്ചുകാരായി പഠിച്ചവരാണ്. ‘റോയൽ 87’ എന്നാണു കൂട്ടുകാരുടെ ഇടയിൽ ഇവരെ അറിയപ്പെടുന്നത്. വിരമിക്കുന്നതിനു മുൻപു ഇവരുടെ കൂട്ടായ്മ ഒരുക്കാൻ ആലോചിക്കുന്നുണ്ടെന്നു കൺവീനറും കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫിസറുമായ ഡോ.ഡി.ഷൈൻകുമാർ പറഞ്ഞു.
വിവിധ ജില്ലാ ഓഫിസർമാരായ ഡോ. പി.വി.അരുണോദയം (ആലപ്പുഴ), ഡോ. എസ്.അനിൽകുമാർ (കണ്ണൂർ), ഡോ. എസ്.രമ (തിരുവനന്തപുരം), ഡോ. ബിജു ജെ.ചെമ്പരത്തി (ഇടുക്കി), ഡോ. പി.രാജേഷ് (പാലക്കാട്), ഡോ. മനോജ് കുമാർ (കോട്ടയം), ഡോ. ജി.സജികുമാർ (എറണാകുളം), ഡോ. കെ.ബി.ജിതേന്ദ്രകുമാർ (തൃശൂർ), ഡോ. എസ്.സന്തോഷ് (പത്തനംതിട്ട), ഡോ. സക്കറിയ സാദിഖ് (മലപ്പുറം), ഡോ. വി.ഗീത (കോഴിക്കോട്), ഡോ. ടി.യു.ഷാഹിന (വയനാട്), ഡോ. കെ.വി.ബിന്ദു (കാസർകോട്) എന്നിവരാണു വിരമിക്കുന്ന പതിനാല് ഉദ്യോഗസ്ഥർ.






