ബംഗാൾ : ഓപ്പറേഷൻ സിന്ദൂരിനു പിന്നാലെ ഒരു മതത്തിനെതിരെ വിദ്വേഷ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്റർ ശർമിഷ്ഠ പനോലിക്ക് ഇടക്കാല ജാമ്യം നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി. ലൈവ് ലോ അനുസരിച്ച്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ഒരു വ്യക്തിയുടെയോ ഒരു സമൂഹത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു ഘട്ടത്തിലേക്ക് വ്യാപിക്കാൻ കഴിയില്ലെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചു.
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വീഡിയോയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പൂനെയിൽ നിന്നുള്ള 22 കാരിയായ നിയമ വിദ്യാർത്ഥിനിയായ ഷർമിഷ്ഠ പനോലിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ വന്നതിന് പിന്നാലെ ഇവർക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത് ഇതേ തുടർന്ന്, ശർമിഷ്ഠ വിവാദ വീഡിയോ പിൻ വലിക്കുകയും തന്റെ പരാമർശത്തിന് ക്ഷമാപണം നടത്തുകയും ചെയ്തു. എന്നിരുന്നാലും, പിന്നീട് ഗുരുഗ്രാമിൽ നിന്ന് കൊൽക്കത്ത പോലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു . എന്നാൽ ഇവരുടെ അറസ്റ്റിന് പിന്നാലെ നിരവധി പേരാണ് ഇവരെ പിന്തുണച്ച് എത്തിയത്.






