തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ നാല് നഗരസഭകളിലും ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. വർക്കല, നെയ്യാറ്റിൻകര നഗരസഭകളിൽ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും കൂടുതൽ വാർഡുകൾ നേടിയ എൽഡിഎഫ് ഭരിക്കുകയായിരുന്നു. നെടുമങ്ങാട്ടും ആറ്റിങ്ങലിലുമാണ് എൽഡിഎഫിന് വ്യക്തമായ മേൽക്കൈയുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഈ വരുന്ന തിരഞ്ഞെടുപ്പിൽ നഗരസഭകൾ ഏത് മുന്നണിക്കൊപ്പവും മറിയാം. അതുകൊണ്ടുതന്നെ പലയിടത്തും അട്ടിമറികളും പ്രതീക്ഷിക്കാം.
വർക്കല
മൂന്ന് മുന്നണികളും വർക്കല നഗരസഭയുടെ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പലപ്പോഴും മൂന്ന് മുന്നണികൾക്കും ശക്തമായ വോട്ടുവിഹിതമുണ്ടായിരുന്നു.
33 വാർഡുകളുണ്ടായിരുന്ന വർക്കല നഗരസഭയിൽ എൽഡിഎഫ്-12, ബിജെപി-11, കോൺഗ്രസ്-7, സ്വതന്ത്രർ-3 എന്നിങ്ങനെയായിരുന്നു കക്ഷിനില. മൂന്നു സ്വതന്ത്രരുടെ പിന്തുണയോടെയാണ് എൽഡിഎഫ് അഞ്ചുവർഷവും നഗരസഭ ഭരിച്ചത്. ബിജെപിയും യുഡിഎഫും ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.
34 വാർഡുകളുള്ള നഗരസഭയിലേക്ക് 254 പത്രികകളാണ് സമർപ്പിച്ചത്. എൽഡിഎഫിൽ സിപിഎം 29 വാർഡുകളിലും സിപിഐ അഞ്ചു വാർഡുകളിലുമാണ് മത്സരിക്കുന്നത്.
യുഡിഎഫിൽ കോൺഗ്രസ് 33 വാർഡുകളിലും ആർഎസ്‌പി ഒരു വാർഡിലും മത്സരിക്കുന്നു. മുസ്‌ലിം ലീഗുമായി സീറ്റുധാരണയുണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. എൻഡിഎയിൽ ബിജെപി 32-ഉം ബിഡിജെഎസ് രണ്ടും വാർഡുകളിൽ ജനവിധി തേടുന്നു.
ആറ്റിങ്ങൽ
ആറ്റിങ്ങൽ നഗരസഭയിൽ 2020-ലേതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഭരണത്തുടർച്ചയാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. മുൻ നഗരസഭാധ്യക്ഷൻ എം.പ്രദീപിന്റെ നേതൃത്വത്തിലാണ് എൽഡിഎഫ് മത്സരരംഗത്തുള്ളത്.
2020-ലെ തിരഞ്ഞെടുപ്പിൽ സിപിഎം-15, സിപിഐ-മൂന്ന്, ബിജെപി-ഏഴ്, കോൺഗ്രസ്-ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ട് ബിജെപി കൗൺസിലർമാർ രാജിവെച്ച ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധികളായ മഞ്ജു, ലേഖ എന്നിവർ വിജയിച്ചു.
അതോടെ സിപിഎമ്മിന്റെ അംഗബലം 17 ആയി ഉയർന്നു. ബിജെപിക്ക് രണ്ടാമത്തെ കക്ഷിയെന്ന സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.
യുവനിരയെ രംഗത്തിറക്കി മത്സരം ശക്തമാക്കാനാണ് യുഡിഎഫിന്റെ ശ്രമം. അതേസമയം യുഡിഎഫിനുള്ളിൽ സീറ്റ് വിഭജനം സംബന്ധിച്ചും കോൺഗ്രസിനുള്ളിൽ സ്ഥാനാർഥിനിർണയം സംബന്ധിച്ചും അസ്വാരസ്യങ്ങളുണ്ടായിട്ടുണ്ട്.
ആദ്യം സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കിയും വാർഡ് തലത്തിൽ പ്രവർത്തനം തുടങ്ങിയും ബിജെപി ഇത്തവണ കരുത്തറിയിച്ചിട്ടുണ്ട്. അട്ടിമറി നേട്ടത്തിലൂടെ ഭരണംപിടിക്കുമെന്ന ആത്മവിശ്വാസമാണ് ബിജെപി പങ്കുവെക്കുന്നത്.
നെടുമങ്ങാട്
നെടുമങ്ങാട് നഗരസഭ 30 വർഷമായി ഇടതിനൊപ്പമാണ്. ഈ കോട്ട നിലനിർത്താനാവുമെന്ന പ്രതീക്ഷയോടെയാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
മുൻ നഗരസഭാ ചെയർമാൻമാരായിരുന്ന സി.എസ്.ശ്രീജയ്ക്കും ആർ.മധുവിനും ഒപ്പം യുവനിരയ്ക്കും പരിചയസമ്പന്നർക്കും ഒരുപോലെ അവസരം നൽകിക്കൊണ്ടാണ് എൽഡിഎഫ് സ്ഥാനാർഥികളെ കളത്തിലിറക്കിയത്.
നിലവിൽ എൽഡിഎഫിന് 28, യുഡിഎഫ്-7, ബിജെപി-4 എന്നിങ്ങനെയാണ് കക്ഷിനില. 42 സീറ്റിൽ എട്ടിടത്ത് സിപിഐയും ശേഷിക്കുന്ന 34 സീറ്റിൽ സിപിഎമ്മുമാണ് മത്സരിക്കുന്നത്.
മൂന്നു പതിറ്റാണ്ടു മുമ്പ് കൈവിട്ടുപോയ നഗരഭരണം തിരികെപ്പിടിക്കാനുള്ള അടവുനയങ്ങളിലാണ് യുഡിഎഫ്. സ്ഥാനാർഥിനിർണയത്തിൽ നിലവിലെ കൗൺസിലർമാർക്കും പരമാവധി യുവതയ്ക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ 19 വാർഡുകളിൽ വോട്ടിങ് ശതമാനത്തിൽ വലിയ വളർച്ചയുണ്ടായതാണ് ബിജെപിക്ക് പ്രതീക്ഷ നൽകുന്നത്. ഓരോ തിരഞ്ഞെടുപ്പിലും വർധിക്കുന്ന വോട്ട് നല്കുന്ന ശുഭപ്രതീക്ഷയിലൂന്നിയാണ് എൻഡിഎയുടെ പടയൊരുക്കം.
നെയ്യാറ്റിൻകര
യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിച്ചിട്ടുള്ളതാണ് നെയ്യാറ്റിൻകര നഗരസഭ. കഴിഞ്ഞ രണ്ടുതവണ എൽഡിഎഫിനൊപ്പമായിരുന്നു. പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞശേഷം നെയ്യാറ്റിൻകര നഗരസഭയിൽ മത്സരരംഗത്ത് തുടരുന്നത് 218 പേരാണ്. 46 വാർഡുകളുള്ള നഗരസഭയിൽ എൽഡിഎഫും യുഡിഎഫും ബിജെപിയും എല്ലാ വാർഡിലും മത്സരിക്കുന്നുണ്ട്.
എൽഡിഎഫിൽ സിപിഎം 37 വാർഡിലും സിപിഐ ഏഴ് വാർഡിലും ഓരോ വാർഡുകളിലായി ആർജെഡിയും കേരള കോൺഗ്രസ്(എം) എന്നീ പാർട്ടികളാണ് മത്സരിക്കുന്നത്.
യുഡിഎഫിൽ കോൺഗ്രസ് 45 വാർഡിലും മത്സരിക്കുന്നു. ടൗൺ വാർഡ് മുസ്‌ലിം ലീഗിനാണ് നൽകിയത്. എൻഡിഎയിൽ 46 സീറ്റിലും ബിജെപിയാണ് മത്സരിക്കുന്നത്.
നിലവിൽ നഗരസഭയിൽ കോൺഗ്രസിന് 17 കൗൺസിലർമാരുണ്ട്. സിപിഎമ്മിന് 15 പേരും സിപിഐക്ക് രണ്ടും ഒരു കേരള കോൺഗ്രസ്(എം) അംഗവുമാണ് എൽഡിഎഫിലുള്ളത്. ബിജെപിയിൽ ഒൻപതുപേരാണുള്ളത്. ശക്തമായ ത്രികോണമത്സരം തന്നെയാണ് എല്ലാ വർഡുകളിലും നടക്കുന്നത്.






