തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ശബരിമലയിൽ സ്പോൺസർ വേഷം കെട്ടി സ്വർണം കടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം എസ്ഐടി പുലർച്ചെയോടെ രേഖപ്പെടുത്തി. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പുലർച്ചെ 2.30ഓടെ തിരുവനന്തപുരം വിജിലൻസ് ഓഫിസിൽ എത്തിച്ചാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. അന്വേഷണം ആരംഭിച്ച് ആറാം ദിവസമാണ് എസ്ഐടി കേസിൽ നടപടി സ്വീകരിച്ചത്. പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് നടന്നത്.
രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. എസ്ഐടി ചുമതലയുള്ള എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യലും അറസ്റ്റ് നടപടിയും പൂർത്തിയാക്കിയത്. പുലർച്ചെ 3.40ഓടെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പ്രതിയെ റാന്നി കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രാവിലെ ഏഴ് മണിയോടെ പ്രതിയെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകുമെന്ന് റിപ്പോർട്ട്.
ശബരിമല ശിൽപ്പങ്ങളിലെ സ്വർണം ഉരുക്കി കൊള്ള നടത്തിയതിന് പിന്നിലെ ഗൂഢാലോചനയും അതിൽ പങ്കാളികളായവരെയും കണ്ടെത്തുക എന്നതാണ് എസ്ഐടിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. 474 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരികെ നൽകിയതായാണ് ‘സ്മാർട്ട് ക്രിയേഷൻ’ നൽകിയ മൊഴി. എന്നാൽ രേഖകൾ പ്രകാരം 11 ഗ്രാം സ്വർണം കൂടി പോറ്റിയുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊള്ളയടിച്ച സ്വർണം പോറ്റി ബെംഗളൂരുവിലെ കൽപേഷിന് കൈമാറിയതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.






