തിരുവനന്തപുരം: ദേവസ്വം ബോർഡുകളുടെ ഭരണത്തിൽ സർക്കാരിന് കൂടുതൽ നിയന്ത്രണം ഉറപ്പാക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നു. ദേവസ്വം കമ്മീഷണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതിന് സർക്കാർ ആലോചന നടത്തുന്നുണ്ട്. ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം നൽകിയ ശുപാർശയെ അടിസ്ഥാനമാക്കി ഈ വിഷയത്തിൽ സർക്കാരിനകത്ത് ചർച്ചകൾ പുരോഗമിക്കുകയാണ്. സർക്കാർ നിയമിക്കുന്ന കമ്മീഷണർക്ക് ദേവസ്വം ബോർഡ് സെക്രട്ടറിയുടെ അധികാരങ്ങൾ കൈമാറി ബോർഡ് യോഗങ്ങളിൽ പങ്കെടുക്കാനും അഭിപ്രായം രേഖപ്പെടുത്താനും അവസരം നൽകാനാണ് തീരുമാനം.
നിലവിൽ തിരുവിതാംകൂർ ദേവസ്വം ഉൾപ്പെടെയുള്ള ബോർഡുകളിൽ സർക്കാരിന് നേരിട്ടുള്ള നിയന്ത്രണം പരിമിതമാണ്. അംഗങ്ങളെ സർക്കാർ നോമിനേറ്റ് ചെയ്താലും, ബോർഡിനാണ് ദിനംപ്രതി പ്രവർത്തനങ്ങളിലും നിയമപരമായ കാര്യങ്ങളിലും പ്രധാന അധികാരം. എന്നാൽ സ്വർണപ്പാളി കടത്തൽ പോലുള്ള വിവാദങ്ങൾ ഉയരുമ്പോൾ സർക്കാരിൻ്റെ പ്രതിഛായക്ക് ബാധ വരുന്നതായാണ് വിലയിരുത്തൽ. അതിനാലാണ് സർക്കാരിൻ്റെ പ്രതിനിധിയായ ദേവസ്വം കമ്മീഷണറുടെ അധികാരം കൂട്ടി ബോർഡുകളുടെ പ്രവർത്തനരീതി കൂടുതൽ കാര്യക്ഷമമാക്കുന്നത്.
മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളിൽ സർക്കാർ നോമിനിയായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോ അഡ്മിനിസ്ട്രേറ്ററോ ആണ് ബോർഡ് സെക്രട്ടറിയായി പ്രവർത്തിക്കുന്നത്. എന്നാൽ കൊച്ചി, തിരുവിതാംകൂർ ദേവസ്വങ്ങളിൽ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കമ്മീഷണറായി നിയമിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന് ബോർഡ് യോഗത്തിൽ പങ്കെടുക്കാനോ അഭിപ്രായം രേഖപ്പെടുത്താനോ അധികാരമില്ല. നിലവിലെ ഈ സംവിധാനമാണ് മാറ്റാൻ സർക്കാർ ആലോചിക്കുന്നത്.
കമ്മീഷണർക്ക് സെക്രട്ടറിയുടെ അധികാരങ്ങൾ നൽകുന്നതിലൂടെ ബോർഡുകളുടെ പക്ഷപാതപരമായ തീരുമാനങ്ങൾ തടയാനാകും എന്നാണ് ദേവസ്വം സെക്രട്ടറിയുടെ ശുപാർശയിൽ വ്യക്തമാക്കുന്നത്. ജില്ലാ കളക്ടർ പദവി കഴിഞ്ഞ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കമ്മീഷണറായി നിയമിക്കുന്നത് ഭരണനടപടികൾ കൂടുതൽ ഫലപ്രദമാക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതോടൊപ്പം, അസിസ്റ്റന്റ് കമ്മീഷണർ, എഞ്ചിനിയർ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നിയമനം, അച്ചടക്കനടപടി തുടങ്ങിയവയും കമ്മീഷണറുടെ കീഴിൽ കൊണ്ടുവരണമെന്നാണ് ശുപാർശ.






