നാഗ്പൂർ: ജിലേബിയും സമൂസയും ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ച് വിൽപ്പന നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുകവലി പോലെ തന്നെ ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ ഹാനികരമാണെന്ന് സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകുന്ന ബോര്‍ഡുകൾ സ്ഥാപിക്കാൻ എയിംസ് ഉൾപ്പെടെയുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളോടും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
പ്രധാനപ്പെട്ട ലഘുഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അപകടരമായ പഞ്ചസാരയുടെയും എണ്ണയുടെയും അളവിനെ കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കുക എന്നതാണ് സർക്കാർ സ്ഥാപനങ്ങളിൽ ഈ ബോർഡുകൾ ലക്ഷ്യമിടുന്നത്. ആളുകൾക്ക് അവർ എന്താണ് കഴിക്കുന്നതെന്ന് അറിയാനുളള അവകാശമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ലഘുഭക്ഷണങ്ങളിലെ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവും അപകടവും വ്യക്തമാക്കുന്ന ആകർഷകമായ പോസ്റ്ററുകൾ പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശത്തിൽ പറയുന്നത്.
കാന്റീനുകളിലും പൊതു സ്ഥലങ്ങളിലും ഉടൻതന്നെ ഈ മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കും. ഭക്ഷണ ലേബലിംഗ് സിഗരറ്റ് മുന്നറിയിപ്പുകൾ പോലെ ഗൗരവകരമാക്കുന്നതിന്റെ തുടക്കമാണിതെന്ന് കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഗ്പൂർ ചാപ്റ്റർ പ്രസിഡന്റ് അമർ അമാലെ പറഞ്ഞു. ഇത് ഭക്ഷണ നിരോധനമല്ലെന്നും ആരോഗ്യ സംരക്ഷണം ലക്ഷ്യമുള്ള അവബോധം സൃഷ്ടിക്കലാണെന്നും മുതിർന്ന ഡയബറ്റോളജിസ്റ്റ് സുനിൽ ഗുപ്ത പ്രതികരിച്ചു.






