ഐസ്വാൾ: മിസോറാമിൽ തുടരുന്ന കനത്ത മഴയും ശക്തമായ കാറ്റും മൂലം അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ തുടരുന്ന മോശം കാലാവസ്ഥ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കി.
70-ലധികം വീടുകൾ ഭാഗികമായോ പൂർണ്ണമായോ തകർന്നിട്ടുണ്ട്. നിരവധി പള്ളി ഹാളുകൾ, സ്കൂളുകൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. ഐസ്വാൾ ജില്ലയിൽ പല സ്ഥലങ്ങളിലും പാറക്കല്ലുകൾ ഇടിഞ്ഞുവീണതും മണ്ണിടിച്ചിലും ഗതാഗത തടസ്സങ്ങൾക്ക് കാരണമായി.
ഐസ്വാൾ, സെർച്ചിപ്പ്, ലങ്‌ലൈ ജില്ലകളിൽ തുടർച്ചയായ രണ്ടാം ദിവസമാണ് സ്കൂളുകൾ അടച്ചിടുന്നത്. ചൊവ്വാഴ്ച പ്രവർത്തിച്ചിരുന്ന തെക്കൻ ജില്ലകളായ ഹനാഹ്‌തിയാൽ, ലാവ്‌ങ്‌ത്‌ലായ് എന്നിവിടങ്ങളിലും ഇന്ന് അവധി പ്രഖ്യാപിച്ചു.
കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടിയായാണ് തീരുമാനം എടുത്തതെന്ന് സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ആഞ്ചല സോതൻപുയി അറിയിച്ചു.
കാലാവസ്ഥ വകുപ്പ് കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഐസ്വാളിലാണ് ഏറ്റവും കൂടുതൽ മഴ (57.8 മില്ലിമീറ്റർ) രേഖപ്പെടുത്തിയത്. മമിത് (47.5), ഖവ്‌സാൾ (35.5), സെർച്ചിപ്പ് (34.5), സിയാഹ (34) എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.
വെള്ളിയാഴ്ച വരെ ഐസ്വാൾ, കൊളാസിബ്, മമിത്, ചമ്പൈ, സെർച്ചിപ്പ് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. കൊളാസിബ്, ഐസ്വാൾ പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.




