തിരുവനന്തപുരം: കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആൽ എൽ നിതിൻരാജിന്റെ ദുരൂഹ മരണത്തിൽ ഉന്നതല അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല രംഗത്ത്. വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ ജാതി-വർണ്ണ അധിക്ഷേപമുണ്ടെന്ന കുടുംബത്തിന്റെ ആരോപണം സർക്കാർ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിലെത്തിക്കാൻ അടിയന്തിര നടപടി വേണമെന്നും, രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതിൽ കാര്യങ്ങൾ അവസാനിപ്പിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. നിതിൻരാജ് ജാതിവിവേചനത്തിനും വർണ്ണ അധിക്ഷേപത്തിനും കൂടാതെ ക്രൂരമായ റാഗിംഗിനും ഇരയായെന്നാണ് മാതാപിതാക്കളുടെ ആരോപണം. വിഷയത്തിൽ അധ്യാപകരോടും വകുപ്പ് മേധാവികളോടും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും അവർ ആരോപിക്കുന്നു.
ഈ എല്ലാ ആരോപണങ്ങളും ഗൗരവമായി പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനം തുടരുന്നത് ആശങ്കാജനകമാണെന്നും, കഴിഞ്ഞ വർഷങ്ങളിൽ ഇത്തരം സംഭവങ്ങൾ വർധിച്ചതായും അദ്ദേഹം വിമർശിച്ചു.




