കൊച്ചി: പള്ളുരുത്തിയിലെ ഹിജാബ് വിവാദത്തെ തുടർന്ന് രണ്ട് ദിവസത്തെ അടച്ചിടലിന് ശേഷം സെന്റ് റീത്താസ് പബ്ലിക് സ്കൂൾ ഇന്ന് വീണ്ടും പ്രവർത്തനം പുനരാരംഭിച്ചു. ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് പരാതി നൽകിയ എട്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്നും സ്കൂളിൽ എത്തിയിട്ടില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചു.
വിദ്യാർത്ഥിനിയുടെ പിതാവ് സ്കൂളിന്റെ നിയമാവലി അനുസരിച്ച് കുട്ടിയെ തുടർന്നും ഇതേ സ്കൂളിൽ പഠിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി എറണാകുളം എംപി ഹൈബി ഈഡൻ വ്യക്തമാക്കി. ഹൈബി ഈഡന്റെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയ്ക്കുശേഷമായിരുന്നു ഈ പ്രതികരണം.
“സ്കൂൾ നിർദേശിക്കുന്ന യൂണിഫോം പാലിക്കുമെന്നും വർഗീയവാദികൾക്ക് ഇടം നൽകില്ലെന്നും” രക്ഷിതാവ് അനസ് വ്യക്തമാക്കി. ബിജെപിയും ആർ.എസ്.എസ്. ശക്തികളും ബോധപൂർവം പ്രശ്നം വലുതാക്കാൻ ശ്രമിച്ചുവെന്ന് ഹൈബി ഈഡൻ ആരോപിച്ചു. വർഗീയ ഭിന്നത സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ നടത്തിയ അന്വേഷണത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. വിദ്യാർത്ഥിനിയെ ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും വിരുദ്ധമാണെന്നും വ്യക്തമാക്കി.






