മേഘാലയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇൻഡോർ സ്വദേശിയായ രാജ രഘുവംശിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഇയാളുടെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിരുന്നു. കൂടാതെ തലയിൽ രണ്ട് പ്രധാന മുറിവുകളുണ്ടായിരുന്നു. ഷില്ലോങ്ങിലെ ഹിലി മേഖലയിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയ രാജയെയും ഭാര്യ സോനം രഘുവംശിയെയും കാണാതായെന്ന റിപ്പോർട്ടിനെ തുടർന്ന് ദിവസങ്ങളോളം നടത്തിയ തിരച്ചിലിനുശേഷമാണ് വനപ്രദേശത്ത് നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തിയത്
.നിരവധി അഭ്യുഹങ്ങളാണ് കേസിന് പിന്നാലെ വന്നത്. അതിനിടെയാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഇന്ന് ഗാസിപൂരിൽ വെച്ച് സോനം ഉത്തർപ്രദേശ് പോലീസിൽ കീഴടങ്ങിയതോടെയാണ് കേസ് തെളിഞ്ഞത്. ഭർത്താവ് രാജയെ ചിറാപുഞ്ചി വനത്തിലെ മലയിടുക്കിൽ കണ്ടെത്തിയതിന് ഒരാഴ്ച കഴിഞ്ഞാണ് സോനം കീഴടങ്ങിയത്.
ഭർത്താവിനെ കൊല്ലാൻ കരാർ കൊലയാളികളെ ഏൽപ്പിച്ചത് താനാണെന്നും രാജ് കുശ്വാഹ എന്ന വ്യക്തിയുമായി തനിക്ക് ബന്ധമുണ്ടെന്നും അവർ സമ്മതിച്ചതായും പോലീസ് പറഞ്ഞു. അതേസമയം കൊലപാതകം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ നാല് പേരിൽ കുശ്വാഹയും ഉൾപ്പെടുന്നു. അതേസമയം ഈ വാദങ്ങളെല്ലാം തള്ളി സോനത്തിന്റെ കുടുംബം എത്തിയിരുന്നു. മേഘാലയ പോലീസ് അവരെ കള്ളക്കേസിൽ കുടുക്കിയതാണെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.






