ടോക്കിയോ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഉണ്ടായ ആഗോള എണ്ണ വിതരണ പ്രതിസന്ധിക്കിടെ റഷ്യയിൽ നിന്നുള്ള ആദ്യ എണ്ണക്കപ്പൽ ജപ്പാനിലെത്തി. സഖാലിൻ-2 പദ്ധതിയിൽ നിന്നുള്ള അസംസ്കൃത എണ്ണയുമായി എത്തിയ ടാങ്കർ തിങ്കളാഴ്ച പടിഞ്ഞാറൻ ജപ്പാനിലെ ഇമബാരി തീരത്ത് എത്തിച്ചതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തായോ ഓയിൽ കമ്പനിയാണ് ഇറക്കുമതി സ്ഥിരീകരിച്ചത്.
ജപ്പാൻ സാധാരണയായി ഏകദേശം 95 ശതമാനം എണ്ണയും പശ്ചിമേഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ രാജ്യത്തിന് വലിയ ഊർജ പ്രതിസന്ധി നേരിടേണ്ടി വന്നു. ഇതോടെ റഷ്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് എണ്ണ എത്തിക്കാൻ ജപ്പാൻ നീക്കം തുടങ്ങി. യുക്രൈൻ അധിനിവേശവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരായ ഉപരോധങ്ങളിൽ സഖാലിൻ പദ്ധതിയെ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ജപ്പാനിന് സഹായകരമായി.
റഷ്യയിൽ നിന്ന് ലഭിച്ച അസംസ്കൃത എണ്ണ റിഫൈനറികളിൽ സംസ്കരിച്ചു പെട്രോൾ, നാഫ്ത തുടങ്ങിയ ഉൽപ്പന്നങ്ങളാക്കി മാറ്റും. പ്ലാസ്റ്റിക്, പെയിന്റ്, കെമിക്കൽ ഫൈബർ നിർമ്മാണത്തിനാവശ്യമായ നാഫ്തയുടെ ലഭ്യത ഉറപ്പാക്കാൻ ജപ്പാൻ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. മിഡിൽ ഈസ്റ്റിന് പുറത്തുനിന്നുള്ള ഇറക്കുമതി വർധിപ്പിച്ചതോടെ ഈ വർഷാവസാനം വരെ രാസ ഉൽപ്പന്നങ്ങൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി സാനേ തകാച്ചി അറിയിച്ചു.
ഊർജ വിതരണ പ്രതിസന്ധി ഏഷ്യ-പസഫിക് മേഖലയെ ഗൗരവമായി ബാധിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി കാൻബറയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഊർജ വിതരണം സ്ഥിരതയാർന്നതാക്കാൻ ഇരുരാജ്യങ്ങളും അടിയന്തരമായി സഹകരിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ലോകത്തിലെ വലിയൊരു വിഹിതം എണ്ണ ഗതാഗതം നടക്കുന്ന ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള ഇന്ധനവില ഉയരാൻ കാരണമായിട്ടുണ്ട്.






