തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,675 രൂപയായി. പവൻ വില 360 രൂപ ഇടിഞ്ഞ് 1,09,400 രൂപയിലെത്തി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. ഇറാൻ-യുഎസ് സംഘർഷത്തെച്ചൊല്ലിയ ആശങ്കകൾ സ്വർണവിലയെ ബാധിച്ചു. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ അമേരിക്കൻ ഡോളറിന്റെ മൂല്യവും വർധിച്ചു. ഇതോടെ മറ്റു കറൻസികളിൽ സ്വർണം വാങ്ങാനുള്ള ചെലവ് കൂടുകയും ആവശ്യകത കുറയുകയും ചെയ്തു. അതാണ് വില ഇടിയാൻ കാരണം.
അതേസമയം, ക്രൂഡ് ഓയിൽ വില കഴിഞ്ഞ രണ്ടു മാസമായി ഉയർന്ന നിലയിലാണ്. ഇത് പണപ്പെരുപ്പം വർധിക്കുമെന്ന ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്രബാങ്കുകൾ പലിശനിരക്കിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട്. അമേരിക്കൻ ഫെഡ് റിസർവ് അടുത്തിടെ പലിശനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
കേരളത്തിൽ 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 11,295 രൂപയായി. ചില ജ്വല്ലറികളിൽ ഇത് 11,240 രൂപയ്ക്കും ലഭ്യമാണ്. നിലവിലെ നിരക്കിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ചേർന്ന് ഏകദേശം 1.24 ലക്ഷം രൂപ വരെ ചെലവാകാം. ഡിസൈൻ അനുസരിച്ച് പണിക്കൂലി 3 ശതമാനം മുതൽ 30 ശതമാനം വരെ വ്യത്യാസപ്പെടും. ഇതിന് പുറമേ 3 ശതമാനം ജിഎസ്ടിയും ഹോൾമാർക്കിംഗ് ചാർജുകളും നൽകേണ്ടതുണ്ട്.






