കർണാടക : ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച മകന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് പിതാവ് . ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും മരിച്ച 11 പേരിൽ ഒരാളായ ഭൂമിക് ലക്ഷ്മണന്റെ പിതാവ് ബി ടി ലക്ഷ്മൺ മകന്റെ കുഴിമാടത്തിനരികിൽ നിന്ന് കരയുന്ന കാഴ്ചയാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നനക്കുന്നത്. കുഴിമാടത്തിനരികിൽ തന്നെ ഇരുന്ന പിതാവ് അവിടെ നിന്ന് മാറാൻ വിസമ്മതിക്കുന്നതും കൂടാതെ കുഴിമാടത്തിനരികെ പൊട്ടിക്കരഞ്ഞ് കൊണ്ട് കിടക്കുന്നതും വിഡിയോയിൽ കാണാം.
“എന്റെ മകന് സംഭവിച്ചത് ആർക്കും സംഭവിക്കരുത്. ഞാൻ നേരിടുന്നത് ഒരു പിതാവിനും നേരിടേണ്ടി വരരുത്.”എന്നും ലക്ഷ്മൺ പറയുന്നതായി വിഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതേസമയം സംഭവത്തിനുശേഷം സംസ്ഥാന സർക്കാരിനുമേൽ കൂടുതൽ സമ്മർദ്ദം ഉയർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ഉൾപ്പെടെ അഞ്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട് . കൂടാതെ കർണാടക സർക്കാർ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ സെക്രട്ടറി കെ ഗോവിന്ദരാജിനെ പുറത്താക്കുകയും സംസ്ഥാന ഇന്റലിജൻസ് വകുപ്പ് മേധാവിയെ നീക്കം ചെയ്യുകയും ചെയ്തു






